ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും കത്തി നില്‍ക്കുന്നതിനിടയില്‍ ആചാര വിധി പ്രകാരം 41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ കാണാന്‍ മാലയിട്ട് ഒരു കോളേജ് അദ്ധ്യാപിക. പോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിലും വര്‍ഷങ്ങളായി മാലയിട്ട് വ്രതമനുഷ്‌ടിക്കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശിനിയായ രേഷ്‌മാ നിഷാന്ത് പറയുന്നു. ഇപ്പോള്‍ സുപ്രീം കോടതിയുടെ അനുകൂല വിധി കൂടി ഉള്ള സ്ഥിതിക്ക് അയ്യപ്പനെ കാണാന്‍ പോകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്‌മ തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു. ക്ഷേത്രത്തിൽ വച്ച് മാലയിടുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമായിരുന്നു പോസ്‌റ്റ്. ആര്‍ക്കും എതിരെയുള്ള വിപ്ലവമായിട്ടല്ല താന്‍ ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചത്. ഒരു വിശ്വാസി എന്ന നിലയില്‍ താന്‍ ഇപ്പോള്‍ ഇക്കാര്യത്തിന് തയ്യാറായാല്‍ നാളെ ലക്ഷക്കണക്കിന് പേര്‍ക്ക് ശബരിമല കയറാനള്ള ഊര്‍ജമാകും. മുഴുവന്‍ ആചാര വിധികളോടും കൂടി തന്നെ,മാലയിട്ട്,41 ദിവസം വ്രതം അനുഷ്ഠിച്ച്,മത്സ്യ മാംസാദികള്‍ വെടിഞ്ഞ്, ഭര്‍തൃ സാമീപ്യത്തില്‍ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകള്‍ മാത്രം മനസില്‍ നിറച്ച്, ഇരുമുടികെട്ടു നിറച്ച് സന്നിധാനത്തെത്തണം. ഇക്കൂട്ടത്തില്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കുന്നു. വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ട് പൂര്‍ണ ശുദ്ധിയോടു കൂടി വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും അഭ്യര്‍ത്ഥിക്കുന്നതായും രേഷ്‌മ തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.
ശബരിമലയില്‍ പോകാന്‍ 41 ദിവസത്തെ വ്രതമെടുത്ത് ഒരു കോളേജ് അദ്ധ്യാപിക
RELATED ARTICLES