Wednesday, April 24, 2024
HomeCrimeകൂടത്തായി കൊലപാതക പരമ്പര;രഹസ്യങ്ങളുടെ ചുരുള്‍ അഴിച്ച് പോലീസ്

കൂടത്തായി കൊലപാതക പരമ്പര;രഹസ്യങ്ങളുടെ ചുരുള്‍ അഴിച്ച് പോലീസ്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുള്‍ ഒന്നൊന്നായി അഴിച്ച് കൊണ്ടിരിക്കുകയാണ് പോലീസ്. ജോളിയെ അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. ഭര്‍ത്താവ് ഷാജുവിനേയും ഷാജുവിന്റെ അച്ഛന്‍ സക്കറിയേയും പോലീസ് ചോദ്യം ചെയ്യുന്നു.

പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് റോജോ നാട്ടിലേക്ക് വന്നിരിക്കുന്നത്. ജോളിയുടെ പൂര്‍വകാല ചരിത്രത്തേയും വ്യക്തിത്വത്തേയും കുറിച്ചും പല വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പോലീസ് പറയുന്നത് ജോളിക്ക് ഇരട്ട വ്യക്തിത്വമാണ് എന്നാണ്.

അയല്‍ക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ഒരു മോശം വാക്ക് പോലും പറയാനില്ലാത്ത സ്ത്രീയാണ് ജോളി. 14 വര്‍ഷം എന്‍ഐടി പ്രൊഫസര്‍ ആണെന്ന് അതിവിദഗ്ധമായി എല്ലാവരെയും വിശ്വസിപ്പിച്ചു. 17 വര്‍ഷം കൊലകള്‍ മറച്ച് വെച്ച് ജീവിച്ചു. പിടിക്കപ്പെട്ടതിന് ശേഷവും യാതൊരു കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാത്ത പെരുമാറ്റം. സാധാരണ മനുഷ്യരില്‍ നിന്നും അതി വിചിത്രമാണ് ജോളിയുടെ ഈ വ്യക്തിത്വം.

ജോളി സൈക്കോ ആയ സീരിയല്‍ കില്ലര്‍ അല്ല. മറിച്ച് അതിവിദഗ്ധമായി, ബുദ്ധിപൂര്‍വ്വമാണ് ജോളി ഓരോ കൊലയും നടത്തിയത്. അത് ജോളിയുടെ മിടുക്കല്ലെന്നും മാനസികാവസ്ഥ ആണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ പറയുന്നത്. തനിച്ച് ഇത്രയും കൊലകള്‍ ചെയ്യാനും മറച്ച് വെക്കാനും മാത്രം മിടുക്ക് ജോളിക്കുണ്ടായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

14 വര്‍ഷം നാട്ടുകാരെയും വീട്ടുകാരേയും പറ്റിച്ച ജോളിക്ക് ഇതെല്ലാം തനിച്ച് ചെയ്യാനും സാധിക്കും. ജോളിയുടേത് ഇരട്ട വ്യക്തിത്വമാണ്. ഒരു വശത്ത് കൊലയാളി ആയിരിക്കുമ്പോഴും സംശയത്തിന്റെ ഒരു ലാഞ്ചന പോലും ജോളി പുറത്തുണ്ടാക്കിയില്ല. നാട്ടില്‍ ഏറെ ബഹുമാനം ഇവര്‍ നേടിയിരുന്നു. കൊലപാതകങ്ങള്‍ നടത്തിയതില്‍ ജോളിക്ക് വിഷമം ഇല്ലെന്നും പോലീസ് പറയുന്നു.

അതേസമയം ജോളി വിഷമിക്കുന്നത് മക്കളെ കുറിച്ച് ഓര്‍ത്താണ്. മക്കളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയ്‌ക്കൊപ്പം തന്നെക്കുറിച്ച് പല വാര്‍ത്തകള്‍ വരുുന്നത് ജോളി അറിയുന്നുണ്ടെന്നും അതേക്കുറിച്ച് അസ്വസ്ഥയാണെന്നും പോലീസ് പറയുന്നു. ജയിലില്‍ വെച്ച് ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ജോളിയെ പോലൊരാള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടെന്ന് തന്നെയാണ് വിദഗ്ധര്‍ സംശയിക്കുന്നത്.

മനോനില തകരാറിലാണ് എന്ന് വന്നാല്‍ ജോളിക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചേക്കും. ജോളിയുടെ അഭിഭാഷകനായ അഡ്വ.ബിഎ ആളൂരും ജോളിക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ട് എന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. 14 കൊല്ലമായി നുണകളുടെ പുറത്ത് ജീവിക്കുന്ന ജോളിയെപ്പോലുളളവര്‍ ഇരട്ട വ്യക്തിത്വം ഉളളവരാണെന്ന് മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അറസ്റ്റിലായിരുന്നില്ലെങ്കില്‍ ജോളി കൂടുതല്‍ കൊലകള്‍ നടത്തുമായിരുന്നു.

പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊലപാതകങ്ങള്‍ നടത്തിയത് എന്നത് ഉറപ്പിക്കാറായിട്ടില്ല. സോഡിയം സയനൈഡോ മറ്റോ ആണ് കൊലപാതകങ്ങള്‍ക്കായി ജോളി ഉപയോഗിച്ചത് എന്ന് പോലീസ് സംശയിക്കുന്നു. കാരണം പൊട്ടാസ്യം സയനൈഡിന് നല്ല വിലയുണ്ട്. സയനൈഡിനെക്കുറിച്ചുളള അറിവ് ജോളിക്ക് ലഭിച്ചത് പത്ര വാര്‍ത്തകളില്‍ നിന്നാണ് എന്നും പോലീസ് പറയുന്നു.

മാസങ്ങള്‍ക്ക് മുന്‍പേ തന്നെ പോലീസ് ജോളിക്ക് പിറകെ രഹസ്യമായി ഉണ്ടായിരുന്നു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി ജോളി രണ്ട് പേര്‍ക്കൊപ്പം കോഴിക്കോട്ടെ ഒരു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ പോയിക്കണ്ടു. അവിടെ നിന്ന് കിട്ടിയ ഉപദേശം മൂലമാകാം ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ ജോളി ബലം പിടിച്ച് നിന്നു. അന്നമ്മയുടേയും ടോം തോമസിന്റെയും മരണം റോയിയുടെ തലയില്‍ ഇടാനും ജോളി ശ്രമം നടത്തി.

എന്നാല്‍ മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരുടെ മൊഴികളെക്കുറിച്ച് പറഞ്ഞതോടെ ജോളി കുറ്റം സമ്മതിച്ചു. റോയിയുടേത് ആത്മഹത്യയാവാം എന്നാണ് തുടക്കത്തില്‍ ജോളി പറഞ്ഞത്. എന്നാല്‍ പിന്നീടത് മാറ്റി. മാത്യു മഞ്ചാടിയിലും റോയിയും തമ്മില്‍ ശത്രുത ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് മാത്യുവാകാം റോയിക്ക് സയനൈഡ് നല്‍കിയത് എന്ന് ജോളി മൊഴി മാറ്റി. എന്നാല്‍ മാത്യു ആ ദിവസങ്ങളില്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയതോടെ ജോളി കുറ്റം സമ്മതിച്ചു.

ആല്‍ഫൈന്റെ മരണശേഷം സിലി വീണ്ടും അമ്മയാകാന്‍ ആഗ്രഹിച്ചിരുന്നു. സിലിയെ അന്ന് ജോളി നിര്‍ബന്ധിച്ച് കഷായം കുടിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. സിലിയുടെ ബന്ധുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഷായം കുടിച്ച സിലിയുടെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് അന്ന് രക്ഷപ്പെട്ടു. രണ്ടാമത്തെ ശ്രമത്തിലാണ് സിലി കൊല്ലപ്പെട്ടത്. സയനൈഡ് അകത്ത് ചെന്ന് അവശയായ സിലിക്ക് കുടിക്കാന്‍ കൊടുത്ത വെളളത്തിലും ജോളി സയനൈഡ് കലര്‍ത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments