എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകിയതിനു വ്യോമയാന മന്ത്രിയോട് യാത്രക്കാര്‍ കയർത്തു . സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്തു. വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ഉള്‍പ്പെടെ നൂറോളം പേര്‍ കയറിയ എയര്‍ ഇന്ത്യയുടെ ഡല്‍ഹി- വിജയവാഡ വിമാനം ഒന്നര മണിക്കൂര്‍ വൈകി. തുടർന്ന് നടന്ന നാടകീയ സംഭവങ്ങളാണ് ജീവനക്കാരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. രാവിലെ 6 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 15 മിനിറ്റു വൈകിയാണ് യാത്ര തുടങ്ങിയത് . മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ കാഴ്ച കുറച്ചുകൂടി തെളിയുവാന്‍ വേണ്ടി കാത്തിരുന്നതുമൂലമാണ് വിമാനം പുറപ്പെടാന്‍ വൈകിയതെന്നാണ് എയര്‍ലൈന്‍ ഓപ്പറേഷന്‍ വിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യം ഗ്രൗണ്ട് സ്റ്റാഫിനെ അറിയിക്കുന്നതില്‍ ഓപ്പറേഷന്‍ വിഭാഗം വീഴ്ച വരുത്തി എന്നു കണ്ടെത്തി. വിമാനം പുറപ്പെടുന്നത് വൈകിപ്പിച്ചതറിയാതെ ഗ്രൗണ്ട് സ്റ്റാഫ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. കൂടാതെ , എയര്‍പോര്‍ട്ട് പാസിലെ പ്രശ്‌നങ്ങള്‍ മൂലം പ്രധാന പൈലറ്റിനു സുരക്ഷാ പരിശോധനയില്‍ കാലതാമസം നേരിടേണ്ടിവന്നതും വിമാനം വൈകാന്‍ കാരണമായി. കോ-പൈലറ്റ് മാത്രമാണു സമയത്തു വിമാനത്തില്‍ കയറിയത്. 15 മിനിറ്റോളം വൈകി മാത്രമേ പൈലറ്റിന് എത്തിച്ചേരാന്‍ സാധിച്ചുള്ളൂ.
ഇതിനിടെ, വിമാനം വൈകിയതിലുള്ള അമര്‍ഷം യാത്രക്കാര്‍ മന്ത്രിയുടെ നേരെയും പ്രകടിപ്പിച്ചു. പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ഇടയില്‍നിന്നാണു മന്ത്രി എയര്‍ ഇന്ത്യയുടെ പുതിയ മേധാവി പ്രദീപ് ഖറോളയെ ഫോണില്‍ വിളിച്ചു വിശദീകരണം തേടിയത്. തൊട്ടുപിന്നാലെ മൂന്നു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. ഇതിനൊപ്പം വൈകിയെത്തിയ മുഖ്യ പൈലറ്റിനു മുന്നറിയിപ്പും നല്‍കി.
വിമാനം വൈകി, യാത്രക്കാർ മന്ത്രിയോടു കയർത്തു ; മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ
RELATED ARTICLES