Thursday, April 18, 2024
Homeപ്രാദേശികംറാന്നിയിൽ കള്ളനെ വീട്ടമ്മ കീഴടക്കി

റാന്നിയിൽ കള്ളനെ വീട്ടമ്മ കീഴടക്കി

രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ നാലു കിലോമീറ്ററോളം സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് യുവതി ഇടിച്ചുവീഴ്ത്തി. അവിടെനിന്ന് രക്ഷപ്പെട്ട യുവാവ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തേടിയെത്തിയപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. റാന്നിയില്‍ വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ ഷോജിയാണു പുലര്‍ച്ചെ 3 മണിയോടെ കള്ളനെ പിന്തുടര്‍ന്നത്. അടിച്ചിപ്പുഴ കച്ചേരിത്തടം കൊല്ലംപറമ്പില്‍ ബാലേഷാണു (35) പിടിയിലായത്.

തുറന്നുകിടന്ന ജനാലയിലൂടെ നീളമുള്ള കമ്പി ഉപയോഗിച്ചാണ് കട്ടിലില്‍ ഊരിവെച്ചിരുന്ന മാല മോഷ്ടിച്ചത്. കട്ടിലിലിരുന്ന മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കവെ, ശബ്ദം കേട്ട ഷോജി ഉണര്‍ന്നു. ഓടിപ്പോയ കള്ളന്‍ സ്‌കൂട്ടറില്‍ പറപറന്നു. തൊട്ടു പിന്നാലെ  സ്‌കൂട്ടറുമെടുത്തു ഷോജി കള്ളന്റെ പിന്നാലെ പാഞ്ഞു . 4 കിലോമീറ്റര്‍ അകലെ മാടമണ്‍ വള്ളക്കടവിനു സമീപത്തെ കട്ടിങ്ങിലെത്തിയപ്പോള്‍ ഷോജി ബാലേഷിന്റെ സ്‌കൂട്ടറില്‍ തൊഴിച്ചതോടെ ബാലേഷ് വീണു. സ്‌കൂട്ടര്‍ നിര്‍ത്തി ചാടിയിറങ്ങിയ ഷോജി രക്ഷിക്കണമെന്ന് ഉറക്കെ കരഞ്ഞു കൊണ്ട് ബാലേഷുമായി മൽപ്പിടുത്തം നടത്തി .

സമീപത്തെ വീട്ടില്‍ ലൈറ്റ് തെളിഞ്ഞതോടെ ഷോജിയെ കടിച്ച് കള്ളന്‍ രക്ഷപ്പെട്ടു. രക്ഷപ്പെടാനായി ഇയാള്‍ ഷോജിയുടെ ചുരിദാര്‍ വലിച്ചുകീറുകയും മുടി വലിച്ചുപറിക്കുകയുമൊക്കെ ചെയ്തിരുന്നു.

ഇതിനിടെ കള്ളന്റെ മൊബൈല്‍ ഫോണ്‍ ഷോജി കൈക്കലാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ തേടി ഇയാള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇക്കാര്യം സമീപവാസികളെ അറിയിച്ചിരുന്നു. അഞ്ചുമണിയോടെ ഈ ഫോണില്‍ മോഷ്ടാവ് വിളിച്ചെങ്കിലും ഇവര്‍ എടുത്തില്ല.

റോഡില്‍ നഷ്ടപ്പെട്ടതാവാമെന്ന് കരുതി ഇയാള്‍ തിരഞ്ഞെത്തി. രാവിലെ നടക്കാനിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കര്‍ ഇയാളെ കണ്ടു. മാല കവര്‍ന്ന വിവരം അറിഞ്ഞിരുന്ന അജി ഇയാളെ ചോദ്യംചെയ്യുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മാല ഇയാളുടെ ബൈക്കില്‍ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തില്‍ കുടുംബാംഗമായ ഷോജി കള്ളനെ പിടിക്കുന്നത് ഇതാദ്യമല്ല.

രാവിലെ 6 മണിയോടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത ബംഗാളിയെ 3 കിലോമീറ്റര്‍ യാത്ര ചെയ്തു മുന്‍പു പിടികൂടിയിരുന്നു. വടശേരിക്കരയില്‍ ചിക്കന്‍ സെന്റര്‍ നടത്തുകയാണു ഷിബു. ഷാനയും കൃപയുമാണു മക്കള്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments