ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് ഇറക്കിയ പത്രക്കുറിപ്പിനോടൊപ്പം! ലൈംഗിക പീഡന കേസില്‍ ഉള്‍പ്പെട്ട ഇരയുടെ സ്വകാര്യത കാത്തു സൂക്ഷിക്കണമെന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ആരോപണം. എംജെ കോണ്‍ഗ്രിഗേഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിനോടൊപ്പം പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രവും ഉണ്ടായിരുന്നു. ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി കന്യാസ്ത്രീകള്‍. ചിത്രം പുറത്തു വിട്ടത് ഇരയെ അപമാനിക്കലാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. ‘ബലാത്സംഗക്കേസുകളില്‍ ഇരകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ, കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ് ജീസസ് ചെയ്തത്’. തെളിവെന്ന തരത്തില്‍ ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്. തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്നും പത്രക്കുറിപ്പിന്റെ ഭാഗമായുള്ള ഫോട്ടോയിലുള്ള പരാതിക്കാരിയുടെ മുഖവും ഐഡന്റിറ്റിയും മറച്ചു മാത്രമെ പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാവു, അല്ലാത്ത പക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും പത്രക്കുറിപ്പിന്റെ അവസാന ഭാഗത്ത് പരാമർശിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രിഗേഷന്റെ ഈ പ്രവൃത്തി ഇരയെ അപമാനിക്കുന്നതും സെക്ഷന്‍ 228 എ പ്രകാരം കുറ്റകരവുമാണ്. പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ആരോപണം ഗൂഢാലോചനയാണെന്നുമാണ് എം.ജെ കോണ്‍ഗ്രിഗേഷന്റെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. പരാതിക്കാരിയായ കന്യാസ്ത്രീയെയും പിന്തുണച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും പഴിചാരുന്നതാണ് എംജെ കോണ്‍ഗ്രിഗേഷന്റെ അന്വേഷണമെന്ന് കുറിപ്പില്‍ നിന്ന് വ്യക്തമാണ്.
പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മിഷണറീസ് ഓഫ് ജീസസ് ഇറക്കിയ പത്രക്കുറിപ്പിനോടൊപ്പം!
RELATED ARTICLES