ദുബായ് പെൺവാണിഭ സംഘത്തിന്റെ വലയിൽ മലയാളി പെൺകുട്ടികൾക്കു പുറമെ മറ്റു യുവതികളും അകപ്പെട്ടതായി രക്ഷപ്പെട്ട ഇരകളുടെ വെളിപ്പെടുത്തൽ. വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം അറിഞ്ഞിട്ടും ഇവരെ മോചിപ്പിക്കാൻ കഴിയുന്നില്ലെന്നാണു പരാതി.
പെൺവാണിഭ സിൻഡിക്കറ്റിൽ മൂന്നു വിഭാഗം കുറ്റവാളികളുടെ പങ്കാളിത്തം സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു യുവതികളെ വ്യാജ യാത്രാരേഖകളിൽ വിദേശത്ത് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറ്റം നടത്തുന്ന ഹവാല റാക്കറ്റ്, വിദേശത്തു യുവതികളെ വിൽക്കുന്ന പെൺവാണിഭ സംഘം.
രണ്ടു വർഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണു സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഇന്ത്യക്കാർ കഴിഞ്ഞാൽ ഫിലിപ്പിനോ പെൺകുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാർക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെൺകുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്പോർട്ടും വീസയും കൈമാറുമ്പോൾ പ്രതിഫലമായി യുവതികളിൽ നിന്ന് 10,000 മുതൽ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.