Wednesday, April 24, 2024
HomeKeralaമലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് റിമ കല്ലിങ്കല്‍

മലയാള സിനിമയിലെ സ്ത്രീകള്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം തലയുയര്‍ത്തിപ്പിടിച്ചും ചോദ്യങ്ങള്‍ ചോദിച്ചും തെറിവിളികളോട് omkv പറഞ്ഞുമെല്ലാം മുന്നോട്ട് പോകുന്ന, പ്രതീക്ഷകളുടെ കാലമാണ് ഇന്നത്തേത്. മലയാള സിനിമയില്‍ പ്രകടമായ സ്ത്രീ-പുരുഷ വിവേചനത്തിന് എതിരെ സംസാരിക്കുന്ന സ്ത്രീകളുടെ മുന്‍നിരയിലുണ്ട് റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയ ആങ്ങളമാരുടേയും ഫാന്‍സിന്റെയും തെറിവിളികള്‍ക്ക് സ്ഥിരം ഇരയായ നടിയാണ് റിമ. എങ്കിലും ഇത്തരം തെറിവിളികള്‍ക്ക് റിമയുടെ നിലപാടുകളെ ഒരിഞ്ച് പോലും പിറകോട്ടടിക്കാന്‍ സാധിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് റിമ തുറന്നടിച്ചിരിക്കുന്നു.താന്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയത് ഒരു മീന്‍ പൊരിച്ചതിന്റെ പേരിലാണ്. കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും എല്ലാവര്‍ക്കുമൊപ്പമിരുന്ന് കഴിക്കാറില്ല. ഒരു ദിവസം ഭക്ഷണത്തിനൊപ്പം മൂന്ന് മീന്‍ പൊരിച്ചത് അമ്മ വിളമ്പി. അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമായിരുന്നു.പന്ത്രണ്ട് വയസ്സുകാരിയായ തനിക്ക് അന്ന് മീന്‍ പൊരിച്ചത് കിട്ടിയില്ല. അത് എന്തുകൊണ്ടാണ് എന്ന് താന്‍ ചോദിച്ചപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. കാരണം തന്റെ അമ്മയ്‌ക്കൊരിക്കലും മീന്‍ പൊരിച്ചത് കിട്ടിയിട്ടില്ല. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റനും പെണ്‍കുട്ടികള്‍ വൈസ് ക്യാപറ്റനും ആവുകയായിരുന്നു പതിവ്. താനടക്കമുള്ളവര്‍ അത് ചോദ്യം ചെയ്തതോടെ ആ സ്ഥിതി മാറി.പിന്നീട് പുറത്തുള്ള യഥാര്‍ത്ഥ ലോകത്തേക്ക് വന്നതോടെയാണ് കാര്യങ്ങള്‍ സ്‌കൂളിലോ വീട്ടിലോ പോലെ എളുപ്പമല്ലെന്ന് മനസ്സിലായത്. താന്‍ ജോലി ചെയ്യുന്നത് ചോദ്യം ചെയ്താല്‍ നിരോധനം ഏര്‍പ്പെടുത്തുന്ന മേഖലയിലാണ്. താന്‍ സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ടിവി ഷോ അവതാരക കൂടിയായിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടന ഒരിക്കല്‍ തന്നോടത് പറ്റില്ലെന്ന് പറഞ്ഞു.എന്തുകൊണ്ട് പറ്റില്ലെന്ന് തിരിച്ച് ചോദിച്ചതോടെ തനിക്ക് വിലക്കായി. അന്ന് വൈകിട്ടത്തെ വാര്‍ത്തയിലാണ് വിലക്ക് വന്ന കാര്യം താന്‍ അറിയുന്നത് പോലും. എന്നാല്‍ താന്‍ ആ വിലക്കിനെ ചോദ്യം ചെയ്തു. അതിജീവിക്കുകയും ചെയ്തു.എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാത്ത നിരവധി സ്ത്രീകളും ഉണ്ട്.മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍ ആദ്യം കേട്ട വാക്കുകള്‍ അഡ്ജസ്റ്റ് ചെയ്യുക, കോംപ്രമൈസ് ചെയ്യുക, തല കുനിച്ച് നില്‍ക്കുക എന്നതൊക്കെയാണ്. നടികളോട് സിനിമ ആവശ്യപ്പെടുന്നത് ഇതൊക്കെയാണ്. സമൂഹം നമ്മളെ എങ്ങനെയൊക്കെ കാണണം എന്ന് ആഗ്രഹിക്കുന്നുവോ അതുപോലെയാവാന്‍ ശ്രമിക്കുന്നുവെന്ന് റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടു.എല്ലാ വര്‍ഷവും സിനിമയിലേക്ക് നൂറ് കണക്കിന് പുതിയ നടിമാര്‍ വരുന്നുണ്ട്. പക്ഷേ സിനിമാ ലോകം അടക്കി ഭരിക്കുന്ന പത്തോളം പേരുടെ പെയറായി മാത്രമാണ് അവര്‍ക്ക് അഭിനയിക്കാന്‍ സാധിക്കുന്നത്. എത്ര നാള്‍ സ്ത്രീകള്‍ ഇതുപോലെ തല കുനിച്ച് നില്‍ക്കും, എത്ര നാള്‍ നിശബ്ദരായിരിക്കാന്‍ സാധിക്കുമെന്നും റിമ ചോദിച്ചു. ഈ നിശബ്ദതയെ ഭേദിക്കാന്‍ എന്താണ് വേണ്ടതെന്നും റിമ ചോദിക്കുന്നു. 2017 ഫെബ്രുവരിയിലാണ് തന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ടത്. പരാതിയുമായി മുന്നോട്ട് പോയാലുള്ള എല്ലാ ആപത്തുകളേയും അവഗണിച്ച് അവള്‍ നീതിക്ക് വേണ്ടി ആവശ്യമുയര്‍ത്തി. തന്റെ നിശബ്ദതയെ ഭേദിച്ചത് ആ സംഭവമാണ് എന്നും റിമ പറഞ്ഞു. അവളുടെ സ്ഥാനത്തുള്ള ഏതൊരു സ്ത്രീയെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളേയും സ്റ്റീരിയോടൈപ്പുകളേയും അവര്‍ തകര്‍ത്ത് കളഞ്ഞു.അതാണ് താനടക്കമുള്ളവര്‍ നിശബ്ദത വെടിയാനുണ്ടായ കാരണം. ആ സംഭവത്തിന് ശേഷം അമ്മയുടെ പ്രസിഡണ്ട് പറഞ്ഞത് സിനിമയിലെ ലൈംഗിക അതിക്രമം പണ്ട് നടക്കുന്നതാണ് എന്നാണ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്നത് വളരെ ക്രൂരമായാണ്. ഒരു നടിയുടെ ഫേസ്ബുക്ക് പേജില്‍ പോയാല്‍ കാണാം, എന്തൊക്കെ ധരിക്കണം എന്തൊക്കെ സംസാരിക്കണം തുടങ്ങിയുള്ള ഉത്തരവുകള്‍. മാത്രമല്ല ഏത് പൊസിഷനില്‍ തങ്ങളെ റേപ് ചെയ്യണം എന്ന് വരെ പോകുന്നു കമന്‌റുകള്‍.ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നടിമാര്‍ക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്നും ബോക്‌സ് ഓഫീസിലെ വിജയത്തില്‍ ഒരു പങ്കുമില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നടിമാര്‍ക്ക് നല്‍കുന്ന പണം കൊണ്ട് സെറ്റില്‍ കുറച്ച് ഫര്‍ണിച്ചര്‍ വാങ്ങിയിടാമായിരുന്നില്ലേ എന്ന് റിമ പരിസഹിക്കുന്നു. നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമ കുറ്റപ്പെടുത്തി.20 മുതല്‍ 70 വരെ പ്രായമുള്ള ഒരു പുരുഷ താരം, വിവാഹിതനായാലും അല്ലെങ്കിലും കുട്ടികളും പേരക്കുട്ടികളും ഉണ്ടെങ്കിലും അവര്‍ക്ക് വേണ്ടി സിനിമകളുണ്ടാവുന്നു, അവര്‍ക്ക് വേണ്ടി കഥാപാത്രങ്ങളുണ്ടാകുന്നു. വ്യക്തിജീവിതം പുരുഷനെ കരിയറില്‍ ബാധിക്കുന്നേ ഇല്ല. എന്നാല്‍ നടിമാര്‍ക്കാവട്ടെ, വിവാഹം കഴിയുന്നതും വിവാഹമോചനം നേടുന്നതും കുട്ടി ഉണ്ടാവുന്നതെല്ലാം കരിയറിനെ ബാധിക്കുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments