മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് കണ്ണൂര്‍ കൊലപാതക കേസിൽ മറുപടി നല്‍കി. പോലീസ് സത്വര നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 14 കൊലപാതകങ്ങള്‍ നടന്നുവെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഫ്‌സ്പ നിയമപ്രകാരം തടയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഫ്‌സ്പ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കണ്ണൂരില്‍ സമാധാനശ്രമങ്ങള്‍ സജീവമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങള്‍ തുടരാനുള്ള രാഷ്ട്രീയ സാമൂഹ്യ അന്തരീക്ഷമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചു വരികയാണ്. അതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ ഒറ്റപ്പെട്ട സംഭവമുണ്ടായത്. അതിനെ ഒറ്റപ്പെട്ടതായി തന്നെ കാണണം. സര്‍ക്കാര്‍ അത്തരം സംഭവങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുമെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.