ചെയര്‍മാന്‍ സ്ഥാനത്തേച്ചൊല്ലി കേരള കോണ്‍ഗ്രസ് എംമ്മിൽ സങ്കീര്‍മമായ പ്രശ്നങ്ങൾ … പാർട്ടി പിളർപ്പിന്റെ വക്കിൽ.
കോട്ടയത്ത് ചേര്‍ന്ന സമാന്തര സംസ്ഥാന സമിതി യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു. മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്റ്റിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദേശിച്ചത്. നിര്‍ദേശത്തെ സമിതി ഒന്നാകെ പിന്താങ്ങുകയായിരുന്നു.
പാര്‍ട്ടി സെക്രട്ടറി കെ.എ ആന്റണി വിളിച്ചു ചേര്‍ത്ത യോഗം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് നടന്നത്.ബദല്‍ യോഗമല്ല ഇതെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. അടച്ചിട്ട ഹാളിലായിരുന്നു യോഗം.
ജോസ് കെ മാണി വിഭാഗം പാര്‍ട്ടിയിലെ ശക്തി തെളിയിക്കുന്ന രീതിയില്‍ തന്നെയാണ് സംസ്ഥാന സമിതി യോഗം വിളിച്ചത്. ഏതാണ്ട് 325 സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. എട്ട് ജില്ല പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ഒഴികെയുള്ള ജില്ലാ പ്രസിഡന്റുമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. തൃശൂര്‍ ജില്ല പ്രസിഡന്റ് പിന്തുണ അറിയിച്ചതായും ജോസ് കെ മാണി വിഭാഗം അവകാശപ്പെട്ടു.
അതേസമയം ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്ത ബദല്‍ യോഗ തീരുമാനം തള്ളികൊണ്ട് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് രംഗത്ത് വന്നു . ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തത് വെറും ആള്‍ക്കുട്ടമാണെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. ഇന്നു നടന്നത് അനധികൃതയോഗമാണെന്നുംജോസഫ് പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മറ്റി അംഗങ്ങളല്ല. ആള്‍ക്കൂട്ടമാണ് ജോസ്.കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ഇത് കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
പാര്‍ട്ടിയുടെ ഭരണഘടന അനുസരിച്ചേ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുള്ളു. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ പത്ത് ദിവസം മുന്‍പേ നോട്ടീസ് വേണം. തെരഞ്ഞെടുപ്പിന് റിട്ടേര്‍ണിങ് ഓഫീസര്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അവിടെ ഉണ്ടായ തീരുമാനങ്ങള്‍ നിലനില്‍ക്കില്ല. അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിക്കഴിഞ്ഞു. അവരില്‍ പലരും തിരിച്ചുവരും. എവിടെയെങ്കിലും ആളുകൂടി ചെയര്‍മാനെ തിരഞ്ഞെടുത്താല്‍ അതൊന്നും അംഗീകരിക്കില്ല.
പാര്‍ട്ടി പിളര്‍ന്നിരിക്കുന്നു. പോഷക സംഘടന ഭാരിവാഹികള്‍ തന്നോടൊപ്പമാണ്. അടുത്ത ചെയര്‍മാനെ തെരഞ്ഞെടുക്കുന്നവരെ തനിക്ക് തന്നെയാണ് ചെയര്‍മാന്റെ അധികാരമെന്നും പി.ജ ജോസഫ് വ്യക്തമാക്കി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമയുദ്ധങ്ങളിലേക്കാവും ഇനി പാര്‍ട്ടി നീങ്ങുകയെന്നും ജോസഫ് വിഭാഗം വാദിയ്ക്കുന്നു .കെ.എം.മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ ഔദ്യഗിക ചെയര്‍മാന്‍ നിലവില്‍ പി.ജെ.ജോസഫ് തന്നെയാണെന്ന് ജോസഫ് വിഭാഗം വാദിയ്ക്കുന്നു.
പാര്‍ട്ടി ഭരണഘടനയനുസരിച്ച് ചെയര്‍മാന്‍ മരിച്ചാല്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ പൂര്‍ണമായി വര്‍ക്കിംഗ് ചെയര്‍മാനില്‍ നിഷിദ്ധമാണ്.സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതടക്കമുള്ള നിര്‍ണായകമായ തീരുമാനങ്ങളെടുക്കേണ്ടതും ചെയര്‍മാനാണ്.
ചെയര്‍മാനും പ്രധാനപ്പെട്ട നേതാക്കളും കഴിഞ്ഞാല്‍ സംഘടനാപരമായി കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതും നടപ്പിലാക്കേണ്ടതും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. നിലവിലെ ജനറല്‍ സെക്രട്ടറി ജോയ് തോമസും യോഗത്തില്‍ പങ്കെടുത്തില്ല.
പാര്‍ട്ടി എം.എല്‍.എ മാരുടെ കണക്കെടുത്താല്‍ മുന്‍തൂക്കം ജോസഫ് വിഭാഗത്തിനാണ്.പി.ജെ.ജോസഫ്,മോന്‍സ് ജോസഫ്,സി.എഫ് തോമസ് എന്നിവര്‍ മാണി പക്ഷത്തും റോഷി അഗസ്റ്റിന്‍.എന്‍.ജയരാജ് എന്നിവര്‍ ജോസ് കെ മാണി പക്ഷത്തും നിലയുറപ്പിയ്ക്കുന്നു.
എട്ടു ജില്ലാ പ്രസിഡണ്ടുമാരാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. 6 പേര്‍ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു വിട്ട് നിന്നും. സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും ഇന്നു നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് അവകാശവാദം.
ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടില്‍ തന്നെയാണ് ഇരു പക്ഷവും.