ലണ്ടനെ നടുക്കി വീണ്ടും ഭീകരാക്രമണം. നഗരത്തിന്റെ തെക്കുപടിഞ്ഞാറ് പാർസൺസ് ഗ്രീൻ ഭൂഗർഭ മെട്രോ റെയിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലുണ്ടായ സ്ഫോടനത്തിൽ 22 പേർക്കു പരിക്കേറ്റു. ഭീകരാക്രമണമാണിതെന്നു സ്കോട്ട്ലൻഡ് യാർഡ് സ്ഥിരീകരിച്ചു. മാർച്ചിനുശേഷം ലണ്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ വളരെയധികം തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. നിറയെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനിൽ സ്ഥാപിച്ചിരുന്ന ബക്കറ്റ് ബോംബാണു പൊട്ടിത്തെറിച്ചത്. ടൈമർ ഉപയോഗിച്ചായിരുന്നു സ്ഫോടനമെന്ന് അനുമാനിക്കുന്നു. പ്ലാസ്റ്റിക് കാരിയർ ബാഗിനുള്ളിലിരിക്കുന്ന വെള്ള ബക്കറ്റിൽ തീ കത്തുന്ന ചിത്രങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിട്ടു.
പൊള്ളലേറ്റാണു ഭൂരിഭാഗം പേർക്കും പരിക്ക്. ചിലർക്കു മുഖത്താണു പൊള്ളലേറ്റത്. സ്ഫോടനത്തിൽ പരിഭ്രാന്തരായ യാത്രക്കാർ രക്ഷപ്പെടാനുള്ള ശ്രമത്തെതുടർന്നുള്ള തിക്കിലും തിരക്കിലും ചിലർക്കു പരിക്കേറ്റു. 18 പേരെ ലണ്ടൻ ആംബുലൻസ് സർവീസ് ആശുപത്രിയിലെത്തിച്ചു. നാലു പേർ അല്ലാതെയും ചികിത്സ തേടിയെത്തി.
സ്കോട്ട്ലൻഡ് യാർഡിന്റെ തീവ്രവാദവിരുദ്ധ സേനയായ എസ്ഒ15, മെട്രോപോലിറ്റൻ പോലീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, ലണ്ടൻ അംബുലൻസ് സർവീസ് എന്നിവ സ്ഫോടന മേഖലയിൽ കുതിച്ചെത്തി. സ്റ്റേഷൻ പോലീസിന്റെ നിയന്ത്രണത്തിലാണ്. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങൾക്കെല്ലാം സുരക്ഷ ശക്തമാക്കി.
2005 ജൂലൈയിലെ സ്ഫോടന പരന്പരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ ആക്രമണം. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങൾ ലക്ഷ്യമിട്ട് അന്നു നടന്ന ചാവേർ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ച് മുതൽ ലണ്ടൻ തുടർച്ചയായി ഭീകരാക്രമണങ്ങൾക്കിരയാകുന്നു. വെസ്റ്റ്മിൻസ്റ്റർ പാലം, മാഞ്ചസ്റ്റർ അറീന, ലണ്ടൻ ബ്രിഡ്ജ്, ഫിഷ്ബറി പാർക് മോസ്ക് എന്നിവിടങ്ങളിലായി മുന്പു നടന്ന ആക്രമണങ്ങളിൽ 36 പേർ കൊല്ലപ്പെടുകയുണ്ടായി.