ലൈംഗീക ആരോപണം ഉന്നയിച്ചതിനു മാനനഷ്ടക്കേസ് നല്‍കിയിട്ടും വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനു രക്ഷപെടാൻ മാർഗ്ഗമില്ല . അക്ബറിനെതിരെ പീഡന ആരോപണവുമായി മറ്റൊരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. വനിതാ മാധ്യമപ്രവര്‍ത്തക തുഷിത പട്ടേലാണ് പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അക്ബറിനെതിരെ ലൈംഗീകാതിക്രമ ആരോപണം ഉന്നയിക്കുന്ന പതിനഞ്ചാമത്തെ സ്ത്രീയാണ് തുഷിത. നേരത്തെ ആരോപണം ഉന്നയിച്ച മാധ്യമപ്രര്‍ത്തക പ്രിയ രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. അക്ബറിനെതിരെ പ്രിയ രമണിയാണ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ സ്ക്രോള്‍ ഡോട്ട് ഇന്നില്‍ എഴുതിയ ലേഖനത്തിലാണ് അക്ബര്‍ നടത്തിയ ലൈംഗീകാതിക്രമം തുഷിത തുറന്നുപറഞ്ഞത്. 1992ല്‍ നടന്ന സംഭവമാണ് തുഷിത വെളിപ്പെടുത്തിയിരിക്കുന്നത്.
ടെലഗ്രാഫിനു വേണ്ടി കോല്‍ക്കത്തയില്‍ ജോലി ചെയ്യവേ നഗരത്തിലെത്തിയ അക്ബര്‍ നിരന്തരം തന്നെ വിളിക്കുമായിരുന്നു. നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടാണ് വിളിച്ചിരുന്നത്. അന്നു തനിക്ക് 22 വയസു മാത്രമായിരുന്നു പ്രായം. നിരന്തരം വിളികളെത്തിയതോടെ തുടക്കക്കാരിയായ തനിക്ക് അതു തള്ളിക്കളയാനും സാധിക്കുമായിരുന്നില്ല. ഹോട്ടലിലെത്തിയ തന്നെ അടിവസ്ത്രം മാത്രം ധരിച്ചാണ് അദ്ദേഹം സ്വീകരിച്ചതെന്നും തുഷിത പറയുന്നു. പിന്നീടാണ് താന്‍ ഡെക്കാന്‍ ക്രോണിക്കിളില്‍ ചേരുന്നത്. ആ അവസരത്തില്‍ അക്ബറായിരുന്നു എഡിറ്റര്‍-ഇന്‍-ചീഫ്. അന്നും ചര്‍ച്ചയ്ക്കെന്നു പറഞ്ഞ് അക്ബര്‍ തന്നെ ഹോട്ടലിലേക്കു വിളിപ്പിച്ചിരുന്നു. മുറിയുടെ ഉള്ളിലേക്കു കടന്നയുടന്‍ തന്നെ കയറിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. പരാജിതയായി, അപമാനിക്കപ്പെട്ട്, മുറിവേറ്റവളെപ്പോലെ കരയുന്ന അവസ്ഥയിലായിരുന്നു താന്‍. കരച്ചില് അവസാനിക്കുന്നതുവരെ ആ മുറിയില്‍ തന്നെ തുടര്‍ന്നു. അക്ബര്‍ അവിടെനിന്നു പോകുന്നവരെ അവിടെ നിന്നു, പിന്നീടു ശുചിമുറിയില്‍ പോയി മുഖം വളരെ അമര്‍ത്തിക്കഴുകി. തുടര്‍ന്നു ജോലിക്കു പ്രവേശിക്കുകയും ചെയ്തു – തുഷിത പറയുന്നു.