ശബരിമല ദര്‍ശനം നടത്താതെ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാത്രി 9.30നുള്ള കൊച്ചി-മുംബൈ വിമാനത്തിലാണ് തൃപ്തിയടക്കമുള്ള ഏഴംഗ സംഘം മടങ്ങിയത്. തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയർത്തുകയായിരുന്നു.
12 മണിക്കൂറോളം തൃപ്‌തിക്കും സംഘത്തിനും വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടതായി വന്നു. തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുന്നതിനായി പൊലീസിന്റെ നിര്‍ദേശം മാനിച്ചാണ് താന്‍ മടങ്ങുന്നതെന്ന് തൃപ്തി ദേശായി വ്യക്തമാക്കി..
മടങ്ങി പോകുന്നതിൽ വിഷമമുണ്ടെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുടമകള്‍ക്കും പ്രതിഷേധക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ശബരിമല സന്ദര്‍ശനത്തിനായി കൂടുതല്‍ സന്നാഹങ്ങളുമായി വീണ്ടും കേരളത്തിലെത്തുമെന്ന് തൃപ്തി ദേശായി പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.