സ്ത്രീവേഷത്തിൽ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാൻസ്ജെൻഡേഴ്‌സിനെ പോലീസ് തടഞ്ഞു. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം ട്രാന്‍സ്ജെന്‍ഡേഴ്‌സ് നിരാകരിച്ചതിനെ തുടര്‍ന്ന് അവരെ പോലീസ് മടക്കി അയച്ചു. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. പൊലീസ് നടപടിയെ തുടര്‍ന്ന് അയ്യപ്പ ദര്‍ശനം നടത്താനാകാതെ സംഘം മടങ്ങി. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍ വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്!ജെന്‍ഡേഴ്സ് പറഞ്ഞു.
തങ്ങളെ പൊലീസ് അപമാനിച്ചുവെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കും എരുമേലി പൊലീസിനുമെതിരെ കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. വസ്ത്രധാരണത്തേയും സ്വത്വത്തേയും പൊലീസ് അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയെ സമീപിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കി.
ട്രാൻസ്ജെൻഡേഴ്‌സിനു ശബരിമലയിൽ പ്രവേശനം നിഷേധിച്ചു
RELATED ARTICLES