ബിജെപി നേതാവും ഗോവ മുഖ്യന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പനജിയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 63 വയസ്സായിരുന്നു. പാന്‍ക്രിയാസില്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികില്‍സയിലായിരുന്നു പരീക്കര്‍. ആര്‍എസ്‌എസിലൂടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയം നേടിയാണ് അദ്ദേഹം ബിജെപിയിലെത്തിയത്. ബിജെപിയിലെ തന്ത്രജ്ഞനായ നേതാവായിട്ടാണ് പരീക്കര്‍ അറിയപ്പെട്ടിരുന്നത്.കൂടാതെ പ്രധാനമന്ത്ര നരേന്ദ്ര മോദിയുടെ വിശ്വസ്തന്‍മാരില്‍ ഒരാളായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ചികില്‍സയിലായിരുന്നിട്ടും നിയമസഭയില്‍ എത്തി തന്റെ ജോലികള്‍ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
നിലവില്‍ അത്യാസന്ന നിലയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം പുറത്തുവിട്ടതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. മാത്രമല്ല, ഡല്‍ഹിയിലും മുംബൈയിലും അമേരിക്കയിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ഇപ്പോൾ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. പരീക്കറിന്‍റെ നിര്യാണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അനുശോചിച്ചു. സത്യസന്ധതയും ആത്മസമര്‍പ്പണവും നിറഞ്ഞ പൊതുജീവിതമായിരുന്നു പരീക്കറിന്‍റേതെന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ അതിയായ ദുഃഖമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി രോഗവുമായി പോരടിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി വേദികളില്‍ ബഹുമാന്യനും ആരാധ്യനുമായ അദ്ദേഹം, ഗോവയുടെ പ്രിയപ്പെട്ട പുത്രന്‍മാരില്‍ ഒരാളായിരുന്നു. ദുഃഖം നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് മൂന്ന് എം,എല്‍.എമാരുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി ബിജെപിയ്ക്ക് പിന്തുണ നല്‍കിയിരുന്നത്. അതുകൊണ്ടാണ് ആരോഗ്യാവസ്ഥ മോശമായിട്ടും പരീക്കറെ മുഖ്യമന്ത്രിയായി നിലനിര്‍ത്തി ബിജെപി അധികാരം മുന്നോട്ട് കൊണ്ടുപോയതും.ബി.ജെ.പി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നിരിക്കുന്നത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയാലാക്കിയിട്ടുണ്ട്. മുന്‍മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറെ മുഖ്യമന്ത്രിയാക്കാന്‍ ബിജപെി നീക്കം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഘടകകക്ഷിയായ എം.ജി.പിയും പര്‍സേക്കറെ പിന്തുണച്ചത് ബിജെപിയ്ക്ക് നേരിയ ആശ്വാസം നല്‍ക്കുന്നുണ്ട്. കൂട്ടു കക്ഷി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത കവേല്‍ക്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയ്ക്ക് കത്തയച്ചിട്ടുണ്ട്. ഭരണം പോകുകയാണെങ്കില്‍ സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണത്തിലേക്ക് ഗോവ പോകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
മനോഹര്‍ പരീക്കര്‍ മൂന്നുവട്ടം ഗോവ മുഖ്യമന്ത്രിയായി. മാത്രമല്ല, 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ പ്രതിരോധമന്ത്രിയായിരുന്നു. മോദി മന്ത്രിസഭയിലാണ് 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നത്. കൂടാതെ, രാജ്യത്ത് വളരെ തന്ത്രപ്രധാനമായ വിഷയങ്ങളില്‍ ഇടപെട്ട കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയില്‍ 3 വര്‍ഷം പ്രതിരോധ മന്ത്രിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യസ്ഥിതി മോശമായി. അതേസമയം പരീക്കറുടെ ആരോഗ്യനില മോശമായതോടെ ബിജെപിയില്‍ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കുന്നതിനായി തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. പിന്നീട് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ലോബോ സ്ഥിരീകരിക്കുകയായിരുന്നു. പരേതയായ മേധയാണ് ഭാര്യ. മക്കള്‍: ഉത്പല്‍, അഭിജിത്ത്.