കൊട്ടിയത്ത് രണ്ടുദിവസം മുമ്പ് കാണാതായ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ മകൻ ജിത്തുജോബിനെ അമ്മ കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന നിഗമനത്തില്‍ പൊലീസ്. അടുക്കളയിൽവച്ച് കൃത്യം നടത്തിയത് അമ്മ ഒറ്റയ്‌ക്കെന്നാണ് പൊലീസ് കരുതുന്നത്. പുലര്‍ച്ചെ വരെയുള്ള ചോദ്യം ചെയ്യലിലും ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് അമ്മ. മകനെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയമോൾ പൊലീസിനോട് പറഞ്ഞത്. ഇത്രയുംനാൾ പോറ്റി വളർത്തിയ മകനെ കൊന്ന് കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നാണ് രാവിലെ നടത്തിയ ചോദ്യം ചെയ്യലിൽ ജയ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അടുക്കളയിൽ സ്ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു. കഴുത്തിൽ ഷാൾ മുറുകിയപ്പോൾ താഴെ വീണു. പിന്നീടാണ് കൈയും കാലും വെട്ടിമാറ്റാൻ നോക്കിയത്. നടക്കുന്നില്ലെന്ന് കണ്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ജയമോൾ പറഞ്ഞു. എന്നാൽ ഇത് പൂർണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പര സഹായം ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യുമ്പോൾ ജയമോൾക്ക് ഭാവവ്യത്യാസങ്ങൾ ഇല്ലായിരുന്നു. പൊലീസിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികളാണ് നൽകുന്നത്. കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകൻ ജിത്തുജോബ് (14) ആണ് കൊല്ലപ്പെട്ടത്. കുണ്ടറഎം.ജി.ഡി ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന്റെ പിൻഭാഗത്തെ ആളൊഴിഞ്ഞ കുടുംബവീടിന്റെ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന്റെ രണ്ട് കരങ്ങളും ഛേദിക്കപ്പെട്ട നിലയിലായിരുന്നു. കാലുകൾക്കും വെട്ടേറ്റിരുന്നെങ്കിലും അറ്റ് മാറിയിരുന്നില്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹം എടുത്തുകൊണ്ടുപോയി കുടുംബ വീടിനോട് ചേർന്ന പറമ്പിൽ ഇട്ട് കത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജിത്തുവിന്റെ അമ്മ ജയമോളുടെ കൈയിൽ പൊള്ളലേറ്റിരുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്. കൊലയ്ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ഒരാളെ കസ്റ്റയിഡിലെടുത്തുവെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ജയമോളുമായി അടുപ്പമുണ്ടായിരുന്ന അദ്ധ്യാപകനാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. ബി.എസ് സി വിദ്യാർത്ഥിനി ടീനയാണ് ജിത്തുവിന്റെ സഹോദരി. ജയമോളുടെ സഹോദരന്റെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാ രനാണ് പിതാവ് ജോബ് ജി. ജോണി.
കഴുത്തിൽ ഷാൾ മുറുക്കി പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക്
RELATED ARTICLES