നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും.അതേസമയം ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പോലീസിനു ഡിജിപി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാണ് നീക്കമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.നടിയും മോഡലുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിനു നേരെ ഇക്കഴിഞ്ഞ ഡിസംബര്‍ 15നാണു വെടിവയ്പ്പ് ഉണ്ടായത്. ഹെല്‍മറ്റ് കൊണ്ടു മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തശേഷം തിടുക്കത്തില്‍ മടങ്ങുകയായിരുന്നു. ഭീഷണിയാണ് ഉദ്ദേശ്യമെന്നു വ്യക്തമായിരുന്നു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ പേരെഴുതിയ കുറിപ്പ് ഇവര്‍ സ്ഥലത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ഇതേ പൂജാരി തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ 25 കോടി രൂപ ആവശ്യപ്പെട്ടു ഫോണില്‍ വിളിച്ച കാര്യവും ലീന അറിയിച്ചതോടെ അന്വേഷണം ആ വഴിക്കായി. തുടര്‍ന്നു സ്ഥാപന ഉടമയായ ലീനയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും അധോലോക കുറ്റവാളി പണം ആവശ്യപ്പെടാന്‍ തക്ക പ്രശ്‌നമെന്താണ് എന്നതിനെ സംബന്ധിച്ചു വിശദീകരണം ഉണ്ടായില്ല. അതുകൊണ്ടു തന്നെ വീണ്ടും വിളിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ പലവട്ടം സമയം മാറ്റിപ്പറഞ്ഞ നടി ഇതുവരെയും ഹാജരായിട്ടില്ല. സ്ഥിരീകരണം ഇല്ലെങ്കിലും വെടിവയ്പിന് ഇടയാക്കിയ പ്രശ്‌നങ്ങള്‍ ഇരുപക്ഷവും പരിഹരിച്ചെന്ന വിവരം ഇതിനിടെ പോലീസിനു ലഭിച്ചു. ലീന മരിയയുടെ ഭര്‍ത്താവ്, സാമ്പത്തിക കേസുകളില്‍പ്പെട്ടു തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേശ് ചന്ദ്രശേഖര്‍ ആണ് ഇതിനു പിന്നില്‍ ചരടു വലിക്കുന്നത്. കേരളത്തിലെ വെടിവയ്പ് കേസ് ഒതുക്കുന്ന കാര്യം ഉന്നതരുമായി ബന്ധപ്പെട്ടു താന്‍ ശരിയാക്കാമെന്ന ഉറപ്പ് തിഹാര്‍ ജയിലില്‍നിന്ന് സുകേശ് നല്‍കിയിട്ടുണ്ടെന്നും അടുപ്പക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ ചര്‍ച്ചയായ കേസ് ഒഴിവാക്കാനോ അന്വേഷണം അവസാനിപ്പിക്കാനോ പോലീസിനു കഴിയില്ല. എന്നാല്‍ നടപടിയൊന്നുമില്ലാതെ അനന്തമായി നീട്ടിക്കൊണ്ടു പോകാം. ഐജി വിജയ് സാക്കറെ മുന്‍കൈയെടുത്ത് കഴിഞ്ഞയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.