സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലുള്ള ഗുഹയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാന്തവാസവും ധ്യാനവും! പൊതു തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് മോദിയുടെ ഏകാന്തവാസമെന്നത് ശ്രദ്ധേയമാണ്. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലെത്തിയ പ്രധാനമന്ത്രി മോദി നാളെ രാവിലെ വരെ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്. ക്യാമറയുമായി എത്തിയ മാധ്യമ പ്രവർത്തകരെ മടക്കി അയച്ചു.
ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയി പ്പെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്ബിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ തീര്‍ത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാര്‍ നാഥിലെത്തിയിരിക്കുന്നത്. നാളെ ദില്ലിയിലേക്ക് തിരിക്കുംമുന്‍പ് ബദരീനാഥും സന്ദര്‍ശിക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനിക്കാനെത്തിയത്.
കേദാര്‍ നാഥ് ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുകളിലേക്ക് നടന്നാല്‍ മോദി ധ്യാനത്തിനിരുന്ന രുദ്ര ഗുഹയിലെത്തും. മറ്റ് ഗുഹകളില്‍ നിന്ന് വ്യത്യസ്തമായി ഇതിന് ചില പ്രത്യേകതള്‍ കൂടിയുണ്ട്. വെട്ടുകല്ലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം 8 ലക്ഷം രൂപ മുടക്കിയാണ് ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലുള്ള രുദ്ര ഗുഹ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത് 2018 നവംബര്‍ മാസത്തിലാണ്. അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതും ഈ ഗുഹയുടെ പ്രത്യേകതളിലൊന്നാണ്. രാവിലെത്തെ ചായ മുതല്‍ ഉച്ചഭക്ഷണം, വെെകീട്ട് ചായ, അത്താഴവും ഇങ്ങിനെയുള്ള എല്ലാ സൗകര്യങ്ങളും ഗുഹയിലുണ്ട്. നമ്മുടെ ഇഷ്ടാനുസരണം ഭക്ഷണ ക്രമം മാറ്റുകയും ചെയ്യാവുന്നതാണ്. മാത്രമല്ല 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുകയും ചെയ്യും. 3000 രൂപയാണ് ബുക്കിംഗ് ചെയ്യാനുള്ള ചെലവ്. ഒരു സമയം ഒരാള്‍ക്ക് മാത്രം ധ്യാനിക്കാനുള്ള അവസരമുണ്ടാകൂ. 5 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും ഉള്ള ഗുഹയില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യവും വൈദ്യുതിയും ലഭിക്കുന്നു.