സംസ്ഥാനത്തെ ജയിലുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സമയം നോക്കാതെയുള്ള ഫോണ്‍വിളിയ്ക്ക് മറുമരുന്നുമായി ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ.
അനാവശ്യ കാര്യങ്ങള്‍ക്കായി പല ഉദ്യോഗസ്ഥരും ഡിജിപിയെ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് അര്‍ധരാത്രിയാലാണ്. ഇത്തരം വിളികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അവര്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കിയതായി പ്രമുഖ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കുന്നത്.
നിസാര കാര്യങ്ങള്‍ക്ക് തന്നെ നേരിട്ട് വിളിക്കരുതെന്നും അവരവരുടെ മേലുദ്യോഗസ്ഥരെ കാര്യം ധരിപ്പിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കുലറിലെ നിര്‍ദേശം. ഒരു വര്‍ഷം മുമ്ബാണ്, തന്റെ മൊബൈല്‍ ഫോണിലേക്ക് അസമയത്ത് വിളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കീഴുദ്യോഗസ്ഥര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും അസമയത്ത് മൊബൈലില്‍ വിളിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കുലര്‍.
നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ തന്നെ വിളിക്കാവൂ എന്നും സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിരുന്നു. നിസാര കാര്യങ്ങള്‍ക്ക് ഡിജിപിയെ വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് ഇക്കാലത്ത് ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം കിട്ടുകയും ചെയ്തിരുന്നു.
ഈ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ എട്ടാം തീയതി ഡിജിപി രണ്ടാമത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജയിലില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവരാണ് തന്നെ വിളിച്ച് കാര്യം അറിയിക്കേണ്ടതെന്നും സര്‍ക്കുലറില്‍ ഓര്‍മപ്പെടുത്തിയിരുന്നു.
ഗുരുതരമായ ക്രമസമാധാന പ്രശ്നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യങ്ങളെന്നും സര്‍ക്കുലറില്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.എന്നാല്‍, ഈ സര്‍ക്കുലര്‍ കൊണ്ടൊന്നും കാര്യമില്ലാതെ വന്നതോടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
തടവുകാരുടെ അകമ്ബടിക്ക് പോലീസുകാരെ കിട്ടുന്നില്ലെന്നുള്ള പരാതിയും തടവുകാരുടെ രോഗവിവരങ്ങള്‍ പങ്കുവെയ്ക്കാനുമൊക്കെയാണ് വിളി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഫോണ്‍ വിളികള്‍ക്ക് പിന്നിലെന്നാണ് വിവരം.