ഉത്തരാഖണ്ഡില്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലു സഹപാഠികളെ അറസ്റ്റ് ചെയ്തു. 17 വയസുള്ള നാലു പേരെയാണ് അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. തെളിവു നശിപ്പിച്ച കുറ്റത്തിന് സ്‌കൂള്‍ ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍, ഭാര്യ, ഹോസ്റ്റല്‍ കെയര്‍ ടേക്കര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഓഗസ്റ്റ് ആദ്യവാരം നടന്ന സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി തന്റെ സഹോദരിയോടും സ്‌കൂളിലെ അടുത്ത സുഹൃത്തിനോടും മാത്രമേ പറഞ്ഞിരുന്നുള്ളൂ. ബലാത്സംഗത്തില്‍ ഗര്‍ഭിണിയായെന്നറിഞ്ഞ പെണ്‍കുട്ടി സഹോദരിയോടൊപ്പം സ്‌കൂള്‍ അധികൃതരെ സമീപിച്ചെങ്കിലും അവര്‍ ബലാത്സംഗവിവരം പുറത്തറിയിക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് എ.ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. ഗര്‍ഭം അലസിപ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് മരുന്നുകലക്കി നല്‍കിയെന്നും നേഴ്‌സിങ് ഹോമിലേക്ക് കൊണ്ടുപോയിരുന്നെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ഉഷ നെഗി പറഞ്ഞു.