തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ശിവശക്തി യോഗ കേന്ദ്രത്തിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ യുവതിയുടെ മൊഴി സത്യമാണെന്ന് ഹൈകോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്. പരാതിക്കാരി പറഞ്ഞതെല്ലാം സത്യമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. യോഗ കേന്ദ്രത്തിലെ ജീവനക്കാരിൽനിന്ന് ശാരീരിക, മാനസിക പീഡനങ്ങളുണ്ടായതിനെപ്പറ്റി കണ്ണൂർ സ്വദേശിനി ശ്വേത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ റിപ്പോർട്ടാണ് ഉദയംപേരൂർ എസ്.ഐ
കെ.എ. ഷിബിൻ കോടതിയിൽ സമർപ്പിച്ചത്. ശ്വേതയുടെ ഭർത്താവ് റിേൻറാ ഐസക് നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പൊലീസിൽ പരാതിപ്പെട്ടതിന് പുറമെ, റിേൻറായുടെ ഹരജിയിലും പീഡനങ്ങൾ വിവരിച്ച് ശ്വേത സത്യവാങ്മൂലം നൽകിയിരുന്നു.
ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യോഗകേന്ദ്രം നടത്തിപ്പുകാരും ജീവനക്കാരുമായ മനോജ് ഗുരുജി, സുജിത്, സ്മിത, ലക്ഷ്മി, ശ്രീജേഷ്, മനു എന്നിവർക്കെതിരെ സെപ്റ്റംബർ 23ന് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഒമ്പത് പ്രതികളുള്ളതിൽ അഞ്ചാം പ്രതി ശ്രീജേഷിനെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ വിവാഹം ചെയ്ത താനും റിേൻറായും പത്തുമാസം ഒന്നിച്ച് താമസിച്ചെന്നും പിന്നീട് മാതാവും സഹോദരീഭർത്താവും േചർന്ന് തന്നെ നിർബന്ധിച്ച് യോഗ കേന്ദ്രത്തിൽ എത്തിച്ചെന്നുമാണ് യുവതി മൊഴി നൽകിയത്.
എതിർക്കുേമ്പാൾ കൈകൾ ബന്ധിച്ച് യോഗ കേന്ദ്രത്തിൽ തടവിലിടുമായിരുന്നു. പലപ്പോഴും തറയിലും ഡോർമിറ്ററിയിലും കിടന്നുറങ്ങേണ്ടിവന്നിട്ടുണ്ട്. ബാത്ത്റൂം അടക്കാൻപോലും സമ്മതിച്ചിരുന്നില്ല. ഒരുവീട്ടിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 40 പേരെയാണ് തിക്കിഞെരുക്കി തടവിലിട്ടിരുന്നത്. ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സ്മിത, ലക്ഷ്മി, ശ്രീജേഷ് എന്നിവർ മർദിച്ചിരുന്നെന്നും ശ്വേത വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.
അന്വേഷണം ഫലപ്രദമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 24ന് സെൻററിൽ തിരച്ചിൽ നടത്തി സൗണ്ട് സിസ്റ്റം, സൗണ്ട് മിക്സർ, ബോക്സ് സ്പീക്കറുകൾ, മൈക് തുടങ്ങിയവ പിടിച്ചെടുത്തു. ഇവ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ക്രിമിനൽ നടപടി ക്രമം 164 പ്രകാരം പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാൻ എറണാകുളം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ ഉണ്ടായിരുന്നവരും അയൽവാസികളുമായ 22 പേരുടെയും കെട്ടിട ഉടമയുടെയും മൊഴിയെടുത്തു. രജിസ്ട്രേഷൻ സംബന്ധിച്ച വിവരം തേടി അപേക്ഷ നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ ശ്രുതിയും ചിത്ര എന്ന മറ്റൊരു യുവതിയും നൽകിയ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2013 മുതൽ ശ്വേതയും റിേൻറായും പ്രണയത്തിലായിരുെന്നന്നാണ് വടക്കാഞ്ചേരി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. പീച്ചി വിഘ്നേശ്വര ക്ഷേത്രത്തിൽ വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചു. വീട്ടുകാരും പരസ്പരം സഹകരിച്ചുവരുന്നതിനിടെയാണ് സഹോദരിയുടെ വീടുതാമസത്തിന് ചെന്ന ശ്വേതയെ യോഗ കേന്ദ്രത്തിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയത്. സെപ്റ്റംബർ 11ന് അവിടെനിന്ന് രക്ഷപ്പെട്ട ശ്വേത റിേൻറാക്കൊപ്പം പോയി. തുടർന്ന് തങ്ങൾക്ക് മാതാപിതാക്കളിൽനിന്നും മനോജ് ഗുരുജി ഉൾപ്പെടെയുള്ള ഹിന്ദു തീവ്രവാദികളിൽനിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും വടക്കാഞ്ചേരി സി.ഐക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതിനാൽ അന്ന് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.