Thursday, March 28, 2024
HomeNational20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിലാണ് നടപടി. മന്ത്രിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. കേജരിവാള്‍ സര്‍ക്കാരിന് ഭീഷണിയില്ല. 70 അംഗ നിയമസഭയില്‍ എഎപിയ്ക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എംഎൽഎമാർ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നേരത്തേ ഡൽഹി ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു അരവിന്ദ് കേജ്‍രിവാൾ സർക്കാർ 21 എഎപി എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. പാർലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎൽഎമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. 21 എംഎൽഎമാർക്കെതിരെയായിരുന്നു പരാതിയെങ്കിലും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ രജൗരി ഗാർഡനിലെ എംഎൽഎ സ്ഥാനം രാജിവച്ച ജർണൈൽ സിങ്ങിനെ കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു. 2015 മാർച്ച് 13 മുതൽ 2016 സെപ്റ്റംബർ എട്ടു വരെ 21 എഎപി എംഎൽഎമാർ പാർലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി ഇവരെ ചോദ്യം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ആരോപണവിധേയരായ എംഎൽഎമാരെ അയോഗ്യരാക്കിയ സാഹചര്യത്തിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പിനു പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നേരത്തെ, ആം ആദ്മി പാർട്ടിയിലെ 21 എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഡൽഹി സർക്കാർ ഉത്തരവ് 2016 സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉത്തരവിനു ലഫ്. ഗവർണറുടെ അനുമതിയില്ലെന്ന കാരണത്താലാണു ചീഫ് ജസ്റ്റിസ് ജി.രോഹിണി അധ്യക്ഷയായ ബെഞ്ച് റദ്ദാക്കിയത്. ഡൽഹി കേന്ദ്രഭരണ പ്രദേശമാണെന്നും ലഫ്. ഗവർണറാണു ഭരണാധികാരിയെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് എംഎൽഎമാരെ പാർലമെന്ററി സെക്രട്ടറിമാരായി നിയമിച്ച ഉത്തരവു റദ്ദാക്കിയത്. എംഎൽഎമാരെ നിയമിച്ച നടപടിക്കു ലഫ്. ഗവർണറുടെ അനുമതിയുണ്ടായിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments