പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രൻ വിപുൽ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനിൽക്കുകയാണ്. മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായ വിപുൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തത്. കമ്പനിയുമായി ബന്ധപ്പെട്ടരേഖകൾ വിശദമായി പരിശോധിച്ച് സിബിഐ വിപുലിനെ രണ്ടുമണിക്കൂറോളം ചോദ്യംചെയ്‌തു. റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപകൻ ധീരുബായ് അംബാനിയുടെ സഹോദരപുത്രനായ വിപുൽ അംബാനി മൂന്ന് വർഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ്. പിഎൻബി ജീവനക്കാരായ പത്തുപേരെയും ചോദ്യംചെയ്തു. ഇവരിൽ ചിലർക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തേക്കുമെന്ന സൂചനയുണ്ട്. ദക്ഷിണ മുംബൈയിലെ പിഎൻബിയുടെ ബ്രാഡിഹൗസ് ശാഖയിലും സിബിഐയും എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. മറ്റ് ബാങ്ക്ശാഖകൾ വായ്പ അനുവദിക്കുന്നതിനായി ഇടപാടുകാരന് ജാമ്യം നിൽക്കുന്ന ബാങ്കുകൾ നൽകാറുള്ള ‘ലെറ്റർസ് ഓഫ് അണ്ടർടേക്കിങ് (എൽഒയു)’ ഉപയോഗിച്ച് അടുത്തിടെ നടന്നിട്ടുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ സമർപ്പിക്കാൻ രാജ്യത്തെ ബാങ്കുകളോട് സിബിഐ ആവശ്യപ്പെട്ടു. അതേസമയം, അറസ്റ്റിലായ പിഎൻബി മുൻഡിജിഎം ഗോകുൽനാഥ് ഷെട്ടി, നീരവ് മോദിയിൽനിന്ന് തട്ടിപ്പിന് പരോപകാരമായി പണംവാങ്ങിയതായി സമ്മതിച്ചിട്ടുണ്ട്. ഒപ്പം ബാങ്കിലെ പ്രധാനപ്പെട്ട രേഖകളും ചോർത്തിനൽകുകയും ചെയ്തിട്ടുണ്ട്.
പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്ക്
RELATED ARTICLES