Saturday, April 20, 2024
HomeKeralaനടിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

2011ൽ സിനിമാ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിൽ യുവനടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ നേതൃത്വത്തിലായിരുന്നു സംഭവം. കേസിൽ നടിയുടെ മൊഴി രേഖപ്പെടുത്തി. കോതമംഗലം സ്വദേശികളായ എബിൻ, വിബിൻ എന്നിവരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, സുനിൽകുമാറിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൊച്ചിയിലെ സിനിമാ സെറ്റിൽ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൾസർ സുനിയുടെ അറസ്റ്റ് എറണാകുളം സെൻട്രൽ പൊലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു. കുടുതൽ ചോദ്യം ചെയ്യുന്നതിനായാണ് സുനിയെ കസ്റ്റഡിയിൽ വാങ്ങുന്നത്.

ഇതോടൊപ്പം ദിലീപുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചും പൾസർ സുനിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ പൾസർ സുനിയുടെ നിർദേശ പ്രകാരം വാനിൽ കയറ്റി‌യ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് പരാതി.

അതിനിടെ, സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാൻ കഴിയാത്തതിനാൽ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായില്ല. അതേസമയം, നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments