പ്രസവമുറിയിൽ നിന്ന് മുങ്ങിയ ‘ഗര്‍ഭിണി’യുടെ തിരോധാനത്തിനു പിന്നില്‍ അല്‍പ്പം നൊമ്പരം സമ്മാനിക്കുന്ന ഒരു കഥ. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ നിരന്തരം കുത്തുവാക്കുകള്‍ പറയുന്ന ഭര്‍ത്താവിന്റെ വീട്ടുകാരും സ്വന്തം വീട്ടുകാരും. ഗര്‍ഭിണിയാകാത്തിന്റെ പേരില്‍ ഭര്‍ത്താവു ഉപേക്ഷിക്കുമോ എന്ന ഭയവും ഷംനയെ അലട്ടിയിരുന്നു. തുടർന്ന് താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ ഷംന പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പ്രസവത്തിനെന്നു പറഞ്ഞ് ഇവര്‍ ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തി. തുടര്‍ന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ചു ഷംന ആശുപത്രിയില്‍ നിന്നു മുങ്ങി. ഒരു ദിവസത്തിനു ശേഷം കരുനാഗപ്പള്ളിയില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഷംനയെ തിരിച്ചറിയുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കരുനാഗപ്പള്ളി താലുക്കാശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഷംന ഗര്‍ഭണിയല്ല എന്നു വ്യക്തമായി. തുടര്‍ന്നു തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഷംന ഇപ്പോള്‍ ഗര്‍ഭിണിയല്ല എന്നും പ്രസവിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. ഒടുവില്‍ ഗര്‍ഭവും ഗര്‍ഭക്കഥയും തന്റെ സൃഷ്ടിയായിരുന്നു എന്ന് ഇവര്‍ പോലീസിനോടു തുറന്നു സമ്മതിച്ചു. അന്‍ഷാദുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 2 വര്‍ഷമായി. ഇതിനിടയില്‍ രണ്ടു തവണ ഇവര്‍ ഗര്‍ഭിണിയായി എങ്കിലും രണ്ടു തവണയും ഗര്‍ഭം അലസി. ഇതിനെ ചൊല്ലി തന്റെ രക്ഷിതാക്കളും അന്‍ഷാദിന്റെ രക്ഷിതാക്കളും കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു.കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലുമോ എന്നു ഷംന ഭയന്നിരുന്നു. ഭര്‍ത്താവു മറ്റൊരു വിവാഹം കഴിക്കുമോ എന്നും ഇവര്‍ ചിന്തിച്ചു. തനിക്ക് അന്‍ഷാദിനെ വിട്ടുപിരിയാനാവില്ല. ഇത്തരം സാഹചര്യവും കടുത്ത വിഷമവും മൂലമാണു ഗര്‍ഭിണിയാണ് എന്ന കഥ പ്രചരിപ്പിച്ചതും ഭര്‍ത്താവിനെയും ബന്ധുക്കളെയും തെറ്റുദ്ധരിപ്പിച്ചതും എന്നും ഇവര്‍ പറയുന്നു. ഓരോ മാസവും ചൊവ്വാഴ്ച എന്ന രീതിയില്‍ ഒന്‍പതു മാസം വരെ ഇവര്‍ പരിശോധനയ്ക്കും ഗര്‍ഭ ചികിത്സയ്ക്കും എത്തി. പരിശോധന രേഖകളും മരുന്നുകളും മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കി വച്ചു. വയറിനു വലുപ്പം കുറഞ്ഞതു കുഞ്ഞിനു ഭാരക്കുറവായതിനാലാണ് എന്ന് ഷംന മറ്റുള്ളവരോടു പറഞ്ഞു. ഒടുവില്‍ കള്ളിവെളിച്ചത്താകുമെന്ന സാഹചര്യത്തില്‍ ഒളിവില്‍ പോകുകയായിരുന്നു എന്നു ഷംന പറഞ്ഞു.
പ്രസവമുറിയിൽ നിന്ന് മുങ്ങിയ ‘ഗര്‍ഭിണി’യുടെ തിരോധാനത്തിനു പിന്നിലെ കഥ
RELATED ARTICLES