കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവ് അസംബന്ധമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കോടതിയുടേത് യുക്തിരഹിതമായ അഭിപ്രായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി സംഘടനകൾ അരങ്ങൊഴിഞ്ഞാൽ കലാലയങ്ങളിൽ അരാജകത്വം ഉണ്ടാകുമെന്നത് നമ്മുടെ അനുഭവങ്ങളിലുണ്ട്. അക്രമം ചെയ്യാൻ പാടില്ല കുഴപ്പങ്ങളുണ്ടാക്കരുത് സമാധാനപരമാകണം ഇതൊക്കെ പറയാം. പക്ഷെ നിങ്ങളൊരു സത്യാഗ്രഹം നടത്താൻ പാടില്ലെന്നു കോടതി പറഞ്ഞാൽ അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സൂര്യനു കീഴെയുള്ള ഏതുകാര്യത്തിന്റെയും അന്തിമമായ അഭിപ്രായം പറഞ്ഞ് തീരുമാനം ഉറപ്പിക്കേണ്ടത് തങ്ങളാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് അസംബന്ധം- സ്പീക്കർ തുറന്നടിച്ചു.
മാതാപിതാക്കൾ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകർക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് വിമർശനത്തിന് വിധേയമായത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പ് വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി നിർദേശിച്ചിരുന്നു. പൊന്നാനി എംഇഎസ് കോളജ് നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കലാലയ രാഷ്ട്രീയത്തിനെതിരേ ഹൈക്കോടതി വിമർശം ഉന്നയിച്ചത്.