നഴ്സിങ് സംഘടനകളുമായി ലേബർ കമ്മിഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങാൻ നഴ്സുമാർ. ചൊവ്വാഴ്ച മുതൽ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) അറിയിച്ചു. മേയ് 12 മുതൽ ഇന്ത്യൻ നഴ്സസ് അസോസിയേഷനും(ഐഎൻഐ) സമരത്തിൽ ചേരും. 457 സ്വകാര്യ ആശുപത്രികൾ സ്തംഭിക്കും. ഇനി ചർച്ചയ്ക്കില്ലെന്നും യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ വ്യക്തമാക്കി.കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉണ്ടാക്കിയ കമ്മിറ്റിയാണ് അലവൻസ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ചത് അനുസരിച്ചുള്ള വിജ്ഞാപനം ഇറങ്ങണമെന്നാണ് നിലപാടെന്ന് ജാസ്മിൻ ഷാ പറഞ്ഞു. മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് എട്ടുമാസം കഴിഞ്ഞു. എന്നാലും അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയിട്ടില്ല. – ജാസ്മിൻ ഷാ പറഞ്ഞു.