ജെസ്‌നയുടെ തിരോധാനത്തെ കുറിച്ചുള്ള പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതായി റിപ്പോര്‍ട്ട്. നാലുമാസമായി പോലീസ് നടത്തിയ അന്വേഷണത്തിന് വഴിത്തിരിവായി മാറിയത് മൂന്നു കാര്യങ്ങളാണ്. ഇവയാണ് കേസന്വേഷണം അന്തിമഘട്ടത്തില്‍ എത്തിക്കാന്‍ സഹായിച്ചത്. ജെസ്‌നയുടെ ഫോണ്‍കോളുകളിലെ ശബ്ദവും സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള സൈബര്‍ ടീമിന്റെ ശ്രമം വിജയിച്ചതോടെ അന്വേഷണം സുപ്രധാന ഘട്ടത്തിലെത്തിയത്. ജെസ്‌ന സുഹൃത്തുക്കളുടെ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിച്ചിരുന്നുവെന്നതാണ് മൂന്നുകാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിവരം. ഇതിനൊപ്പം കഴിഞ്ഞ ആഴ്ച ഇടുക്കി വെള്ളത്തുവലില്‍ നിന്നും ലഭിച്ച പെണ്‍കുട്ടിയുടെതായ ഒരു കാലില്‍ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഈ കാലിന്റെ ഡിഎന്‍എ പരിശോധന അടുത്തു തന്നെ നടക്കും.ജെസ്‌ന വിളിച്ചതും ജെസ്‌നയെ വിളിച്ചതുമായ ആയിരക്കണക്കിനു ഫോണ്‍കോളുകള്‍ വീണ്ടെടുത്ത ശേഷം ഓരോ കോളിനെയും ശാസ്ത്രീയമായും മനഃശാസ്ത്രപരമായും അപഗ്രഥിച്ചുവരികയാണ്.
മാര്‍ച്ച് 22ന് ജെസ്‌ന എവിടേക്ക്, ആര്‍ക്കൊപ്പം പോയി എന്നതിന്റെ നിര്‍ണായകമായ സാധ്യതയിലേക്കു ചില കോളുകള്‍ വിരല്‍ ചൂണ്ടുന്നതായി പോലീസ് പറഞ്ഞു.ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു സുപ്രധാന നീക്കം.ജെസ്‌ന സ്വന്തം ഫോണിനു പുറമെ മൂത്ത സഹോദരിയുടെയും സഹപാഠികളില്‍ ചിലരുടെയും ഫോണുകള്‍ ചില വേളകളില്‍ ഉപയോഗിച്ചിരുന്നു. ഈ സ്മാര്‍ട്ട് ഫോണുകളും പോലീസ് കൈവശമുണ്ട്. ഇതിലെ സന്ദേശങ്ങളും വീണ്ടെടുത്തവയില്‍പ്പെടുന്നു. വീട്ടിലെയും കോളജിലെയും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ പലരുമായി സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്ന സന്ദേശങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികളെ പോലീസ് നീരക്ഷിച്ചുവരികയാണ്. ഈ വ്യക്തികള്‍ക്കു പുറമെ ഇവരുടെ ചില സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്. നാലു മാസത്തിനിടെ പല സ്ഥലങ്ങളില്‍ ജെസ്‌നയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. രൂപസാദൃശ്യമുള്ള പലരെയും കണ്ടെത്തുമ്ബോള്‍ അതു ജെസ്‌നയാകാമെന്ന നിഗമനത്തില്‍ വന്ന ഫോണ്‍ കോളുകളെല്ലാം പോലീസ് പരിശോധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മുണ്ടക്കയത്തെ ഒരു വ്യാപാരശാലയിലെ സിസിടിവിയില്‍ പതിഞ്ഞ ജെസ്‌നയുടെ സാമ്യമുള്ള പെണ്‍കുട്ടിയുടെ രൂപത്തെ സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.