കന്യാസ്ത്രീയുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അറസ്റ്റ് നിഷേധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍. മാധ്യമങ്ങള്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഹരിശങ്കറിന്റെ പ്രതികരണം. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഐജി: വിജയ് സാക്കറെയുമായി ചര്‍ച്ച നടത്താന്‍ പോകുന്നതിനിടയിലാണ് ഹരിശങ്കറിന്റെ പ്രതികരണം. ഇന്ന് ഉച്ചയോടെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫ്രാങ്കോയെ വൈദ്യപരിശോധനയ്‌ക്കായി തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് ഉടന്‍ എത്തിക്കും. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്‌തതായി കണ്ടെത്തിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച കോട്ടയം എസ്‌പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ഫ്രാങ്കോ മുളയ്‌ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഓഫീസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസില്‍ എസ്.പി ഹരിശങ്കര്‍ നടത്തിയ രണ്ട് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ബിഷപ്പിന്റെ മൊഴികള്‍ വിശദമായി വിലയിരുത്തിയിരുന്നു. അറസ്റ്റിനുള്ള അനുമതി ഐജിയില്‍ നിന്ന് വാങ്ങിയാണ് എസ്.പി ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്‌പി ഓഫിസില്‍ വച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തില്‍ കോട്ടയം എസ്‌പി. എസ്. ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷ്, ഡി.സി.പി ജെ. ഹിമേന്ദ്രനാഥ് എന്നിവരാണ് ചോദ്യം ചെയ്തത്. ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള സംഘം 500 ചോദ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് തയാറാക്കിയിരുന്നത്. ജലന്ധറില്‍ നടന്ന ഒമ്ബതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പും നേരത്തേ കന്യാസ്ത്രീയും നല്‍കിയ മൊഴികളിലെ വൈരുധ്യം നീക്കാന്‍ ലക്ഷ്യമിട്ട് 104 ചോദ്യങ്ങളാണ് ബിഷപ്പിന് മുന്നില്‍ ഉന്നയിച്ചത്. ആദ്യഘട്ട ചോദ്യം ചെയ്യലിലും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. ചോദ്യം ചെയ്യലില്‍ പതറിപ്പോയ ബിഷപ്പ് പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അന്വേഷണ സംഘത്തിന് നല്‍കിയിരുന്നില്ല. ചോദ്യങ്ങള്‍ക്കെല്ലാം ഇല്ല, ഓര്‍മ്മയില്ല എന്നീ മറുപടികളാണ് ബിഷപ്പ് ഫ്രാങ്കോ നല്‍കിയത്. ബലാത്സംഗം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും ആവര്‍ത്തിച്ച ബിഷപ്, കന്യാസ്ത്രീക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ക്കൊപ്പം പങ്കെടുത്ത ചടങ്ങിന്റെ വിഡിയോയും തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. ലത്തിന്‍ കത്തോലിക്ക സഭയിലെ ജലന്തര്‍ രൂപതാ ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ 2016 വരെ കുറവിലങ്ങാട്, ജലന്തര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് 13 തവണ പീഡനത്തിനിരയാക്കിയെന്നാണ് കോട്ടയം എസ്‌പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്‌പി സുഭാഷ് കുമാറിനെ എസ്‌പി ചുമതലപ്പെടുത്തി. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 1966 ലെ കോളിളക്കം സൃഷ്ടിച്ച മാടത്തരുവി കേസിലാണ് ആദ്യമായിട്ടൊരു കത്തോലിക്ക വൈദികന്‍ അറസ്റ്റിലാകുന്നത്. ബെനഡിക്റ്റ് ഓണംകുളം എന്ന വൈദികനാണ് അറസ്റ്റിലാകുന്നത്. 1966 ജൂണ്‍ 16 നാണ് പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്തുളള മാടത്തരുവിയില്‍ വിധവയായ മറിയക്കുട്ടി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസില്‍ വധശിക്ഷയാണ് വൈദീകന് കോടതി വിധിച്ചിരുന്നത്. എന്നാല്‍ പിന്നീട് മതിയായ തെളിവില്ലെന്ന് പറഞ്ഞ് 1967 ഏപ്രിലില്‍ കോടതി വേറുതെ വിടുകയായിരുന്നു. മറ്റൊരു കേസാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകം. ഫാ.തോമസ് എം കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ ഫാ.ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെ ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 1992 മാര്‍ച്ച് 27നാണ് അഭയ മരിച്ചത്. അഭയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഭയയുടെ കൊലപാതകം നടന്നിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. കൂടാതെ കുമ്ബസാര വിവരം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലും വൈദീകരാണ് പ്രതികള്‍. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരായ എബ്രഹാം വര്‍ഗ്ഗീസ്, ജെയ്‌സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നിവരാണ് കേസിലെ പ്രതികള്‍.