ഓച്ചിറയിൽ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം രാജസ്ഥാനിലേക്ക്. മുഖ്യപ്രതി മുഹമ്മദ് റോഷനും പെണ്‍കുട്ടിയും ബംഗളൂരുവില്‍ നിന്ന് രാജസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെത്തേടി പൊലീസ് സംഘം ബംഗളൂരുവില്‍ എത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് മറ്റൊരു സംഘത്തെ രാജസ്ഥാനിലേക്കയയ്ക്കാന്‍ തീരുമാനിച്ചത്. യുവാവും പെണ്‍കുട്ടിയും എറണാകുളത്തു നിന്ന് ട്രെയിനില്‍ കയറിപ്പോയതായാണ് പൊലീസിന് ലഭിച്ച സൂചന. ട്രെയിനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അതിനിടെ മുഹമ്മദ് റോഷന്റെ ബന്ധുവിനെ ചോദ്യം ചെയ്തു. റോഷന്‍ യാത്രയ്ക്കിടെ ബന്ധുവിനെ വിളിച്ചിരുന്നതായി സംശയിച്ചായിരുന്നു ചോദ്യംചെയ്യല്‍.
ഓച്ചിറ എസ്.ഐ ശിവകുമാറും സംഘവും കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് ബംഗളൂരുവില്‍ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ അറസ്റ്റിലായ ഓച്ചിറ പായിക്കുഴി മോഴൂര്‍ തറയില്‍ പ്യാരി (19), തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ഓടിച്ച പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20), ചങ്ങന്‍കുളങ്ങര തണ്ടാശേരില്‍ തെക്കതില്‍ വിപിന്‍ (20) എന്നിവരെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്തുകൊടുക്കാന്‍ സഹായിച്ച കൊറ്രമ്ബള്ളി സ്വദേശിയായ യുവാവിനെയും കാര്‍ ഉടമസ്ഥനെയും സംഭവത്തില്‍ പങ്കില്ലെന്ന് മനസിലാക്കി പൊലീസ് വിട്ടയച്ചു.
24 മണിക്കൂര്‍ ഉപവാസം
സംഭവത്തില്‍ പൊലീസ് അനാസ്ഥയും ഭരണകക്ഷി ദുഃസ്വാധീനവും ആരോപിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഓച്ചിറയില്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 7 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപവാസ സമാപനയോഗം ഉദ്ഘാടനം ചെയ്യും.