വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് സ്ലിപ്പിൽ തെളിഞ്ഞതെന്ന ആരോപണം തെളിയിക്കാനാവാത്തതിനെ തുടർന്ന് പരാതിക്കാരനെതിരെ കേസെടുത്തു. എബിൻ എന്ന യുവാവിനെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തത്. തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനിൽ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു. എന്നാൽ പരാതിക്കാരൻ ഉന്നയിച്ച തകരാർ കണ്ടെത്താനായില്ല. ഇതിനെ തുടർന്നാണ് കേസ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151 ാം നമ്പർ ബൂത്തിലായിരുന്നു എബിൻ വോട്ട് ചെയ്തത്. താൻ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ വിവരങ്ങളല്ല വിവിപാറ്റിൽ വന്നതെന്നായിരുന്നു എബിന്‍റെ പരാതി. ആരോപണത്തെ തുടർന്ന് റിട്ടേണിങ് ഉദ്യോഗസ്ഥർ എബിനിൽ നിന്ന് പരാതി എഴുതി വാങ്ങി ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
പോളിങ് ഏജന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. എന്നാൽ ടെസ്റ്റ് വോട്ടിൽ തന്‍റെ ആരോപണം ശരിയാണെന്ന് തെളിയിക്കാൻ എബിന് കഴിഞ്ഞില്ല. ആരോപണം തെറ്റാണെന്നും വോട്ടിംഗ് യന്ത്രത്തിന്‍റെ സ്വിച്ചിന് ഉണ്ടായ പ്രശ്നമാണെന്നും കളക്ടര്‍ വാസുകി വിശദീകരിച്ചു.വോട്ടിങ് മെഷീനിൽ ക്രമക്കേട് ആരോപിക്കുന്നവർ പരാതിയിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അവരിൽ നിന്ന് പരാതി എഴുതി വാങ്ങാനും ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ ഉടൻ കേസെടുക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചിരുന്നു.