നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ. ഗൾഫ് മാർട്ടിൻ എന്ന മാർട്ടിൻ(49) ആണു പിടിയിലായത്. എറണാകുളം, തൃശൂർ ജില്ലകളിലായി 12 കേസുകളിൽ പ്രതിയാണ് മാർട്ടിൻ. തേവര മാർക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാർഥികൾക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് മാർട്ടിനെ പിടികൂടിയത്. 750 ഗ്രാം കഞ്ചാവും ഇയാളിൽനിന്നു പോലീസ് പിടിച്ചെടുത്തു.
തമിഴ്നാട്ടിലെ നാമക്കലിൽനിന്നും കഞ്ചാവ് എത്തിച്ചായിരുന്നു ഇയാൽ വിൽപ്പന നടത്തിയിരുന്നത്. കോളജ് വിദ്യാർഥികൾക്കായിരുന്നു പ്രധാനമായും കഞ്ചാവ് നൽകിയിരുന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി വൻ സാന്പത്തിക ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് മൊത്തവ്യാപാരത്തിലേക്കു തിരിയുകയായിരുന്നു.
കൊച്ചി പോലീസ് കമ്മിഷണർ എം.ബി. ദിനേശിന്റെ നിർദേശപ്രകാരമായിരുന്നു ഷാഡോ പോലീസിന്റെ പരിശോധന. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബി.ജി. ജോർജിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘത്തിൽ ഷാഡോ എസ്ഐ ഹണി കെ. ദാസ്, സൗത്ത് എസ്ഐ ദ്വിജേഷ്, സിപിഒമാരായ ഹരിമോൻ, അഫ്സൽ, വിനോദ്, ജയരാജ്, രഞ്ജിത്ത്, ഷൈമോൻ എന്നിവർ അംഗങ്ങളായിരുന്നു.