സംസ്ഥാനത്ത് എടിഎം കവർച്ചകൾ തുടർക്കഥയാകുന്നു. കൊല്ലം ജില്ലയിലെ കുണ്ടറ മൊയ്തീൻ മുക്കിലെ ഫെഡറൽ ബാങ്ക് എടി എമ്മിലാണു കവർച്ച ശ്രമം അരങ്ങേറിയത്. മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്. എടിഎമ്മിൽ നിന്നും പണം നഷ്ടമായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട് . പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെയും നാട്ടുകാരെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നുവെങ്കിലും മോഷ്ടാക്കളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം തൃശൂരിലും കളമശേരിയിലും ഇതുപോലെയുള്ള കവർച്ചാ ശ്രമങ്ങൾ നടന്നിരുന്നു. തൃശൂർ കിഴക്കുംപാട്ടുകരയിലുള്ള കാനാറാ ബാങ്കിന്‍റെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. കമ്പിപ്പാര ഉപയോഗിച്ച് കൗണ്ടർ തകർക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം.
കഴിഞ്ഞ 12 ന് തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ തൃപ്പൂണിത്തുറയിലും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഈ കേസില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം തുടരുന്നതിനിടെ ആലത്തൂരിലെ തൃപ്പാളൂരിൽ എസ്ബിഐ എടിഎം കുത്തിതുറന്ന് മോഷണത്തിന് ശ്രമം നടന്നു. ഈ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്. എടിഎമ്മുകളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് മോഷണങ്ങൾക്കു കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.