കൂടത്തായി കൂട്ടക്കൊലകേസിൽ മുൻഭാര്യ സിലിയുടെ കൊലപാതകത്തിന്‍റെ തെളിവെടുപ്പിനായി ഭാര്യയും മുഖ്യപ്രതിയുമായ ജോളിയെ ഷാജുവിന്റെ വീടായ പുലിക്കയത്തേക്കെത്തിച്ചു. ഷാജുവിനേയും ജോളിയേയും അന്വേഷണ സംഘം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.
സിലിയുടെ കൊലപാതകം താൻ അറിഞ്ഞിരുന്നുവെന്ന ജോളിയുടെ മൊഴി അന്വേഷണ സംഘത്തിന് മുന്നിൽ ഷാജു തള്ളി. തുടർന്ന് പൊന്നാമറ്റം തറവാട്ടിലേക്കും ജോളിയെ തെളിവെടുപ്പിനെത്തിച്ചു. ജോളിയുടെ കട്ടപ്പനയിൽ നിന്നുള്ള മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയേക്കും.
ഇന്നലെ ജോളി ഉപയോഗിച്ചിരുന്ന കാറിൽ നിന്ന് സയനൈഡെന്ന് കരുതുന്ന വിഷവസ്തു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കൊലപാതകങ്ങൾ നടത്താൻ ഉപയോഗിച്ചിരുന്ന സയനേഡിന്റെ ഒരു ഭാഗം കാറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പൊന്നാമറ്റത്തെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ജോളിയുടെ കാറിൽ പൊലീസ് പരിശോധന നടത്തിയത്. ഡ്രൈവിംഗ് സീറ്റിന് ഇടത് വശത്തായി നിർമിച്ച രഹസ്യ അറയിൽ നിന്ന് പേഴ്സിൽ സൂക്ഷിച്ച നിലയിൽ വിഷാംശം കണ്ടെത്തി.
ജോളിയുടെ സ്‌കൂട്ടറും പൊലീസ് പരിശോധിച്ചു. കാറിൽ നിന്ന് കണ്ടെത്തിയ മുഴുവൻ സാധനങ്ങളും ഫോറൻസിക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.