മണിയുടെ രാജിക്കായി നിയമസഭയിൽ പ്രതിപക്ഷ ബഹളം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പതിനാലാം നിയമസഭയുടെ 32 ദിവസം നീളുന്ന അഞ്ചാം സമ്മേളനം പ്രതിപക്ഷ ബഹളത്തോടെ തുടക്കം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ ബാനറുകളും പ്ളക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. മൂന്നാറിലെ പെമ്പിളൈ ഒരുമയെ പരിഹസിച്ച മന്ത്രി എംഎം മണിയുടെ രാജി ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ,​ ബഹളത്തെ വകവയ്ക്കാതെ മുഖ്യ​മന്ത്രി പിണറായി വിജയൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത് തുടർന്നു. ഇടയ്ക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇടപെട്ട് അംഗങ്ങളോട് ശാന്തരാവാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ചോദ്യോത്തരവേള നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. മന്ത്രി മണി സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. സ്പീക്കര്‍ തന്നെ സംഭവത്തെ അപലപിച്ചിട്ടുണ്ട്. ഈ വിഷയം ചോദ്യോത്തരവേള നിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തരപ്രമേയമായി വിഷയം അവതരിപ്പിക്കാൻ പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി തേടിയിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.