26 കാരിയെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് എട്ടുവര്‍ഷത്തോളം. ആറു പേരുടെ ആക്രമണത്തിനിരയായ കേസ് ഇപ്പോള്‍ കോടതിയില്‍. 26കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനമാണ് എട്ടു വര്‍ഷം ദുബായിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനുഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദാന്‍ സ്വദേശിയായ പിതാവ്, മാതാവ്, മൂന്ന് സഹോദരിമാര്‍, ഒരു സഹോദരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2009ന് ശേഷം ഒരിക്കല്‍ പോലും വീടു വിട്ടു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാതാവ് രാജ്യത്തിന് പുറത്തായിരുന്ന സമയത്ത് 15 വയസുള്ള സഹോദരിയാണ് വീടുവിട്ട് പുറത്തുപോകാന്‍ സഹായിച്ചത്. 2017ല്‍ ആണ് യുവതി രക്ഷപ്പെട്ടത്. കേസ് ചൊവ്വാഴ്ചയാണ് ദുബൈ കോടതിയുടെ പരിഗണനയില്‍ വന്നത്.വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ എത്തി, ഡ്യൂട്ടി ഓഫീസറോട് കാര്യങ്ങള്‍ വിശദീകരിക്കുകയും വീട്ടുതടങ്കലില്‍ ആയിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു. കുടുംബവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് മാതാവിന്റെ നിര്‍ദേശപ്രകാരമാണ് രണ്ടു സഹോദരിമാരും സഹോദരനും തന്നെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മിക്കവാറും ദിവസങ്ങളില്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പിതാവ്, മാതാവ്, മൂന്നു സഹോദരിമാര്‍ ഒരു സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ കുടുംബത്തിലെ ആറു പേരുടെയും പങ്ക് വ്യക്തമായതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് കേസ്, ജുവനേല്‍ ആന്‍ഡ് ഫാമിലി പ്രോസിക്യൂഷന് കൈമാറി. മാതാവും രണ്ടു സഹോദരിമാരും ഒരു സഹോദരനും ചേര്‍ന്നാണ് യുവതിയെ വീട്ടില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തത്. ഒരു സഹോദരിയും പിതാവും ഇത്തരമൊരു സംഭവം നടന്നിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതെ ഒളിച്ചുവച്ചുവെന്നാണ് കുറ്റം. ചൊവ്വാഴ്ച ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ നടന്ന വാദത്തില്‍ അഞ്ചു പ്രതികളും എത്തിയിരുന്നില്ല. പിതാവ് മാത്രമാണ് കോടതിയില്‍ ഹാജരായത്. 2009 മുതലാണ് കുടുംബവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് യുവതി പറഞ്ഞു. മാതാവ് എപ്പോഴും വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടും. ജനലും വാതിലും എല്ലാം അടയ്ക്കും. എന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. ഒരിക്കല്‍പോലും പുറത്തു പോകാന്‍ അനുവദിച്ചില്ല. ക്രൂരമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. വൈദ്യുത തോക്ക് ഉപയോഗിച്ച് സഹോദരന്‍ ആക്രമിക്കുമായിരുന്നു. സഹോദരി വടി ഉപയോഗിച്ച് മര്‍ദിക്കും. മാതാവ് യാത്ര പോവുകയാണെങ്കില്‍ ഫോണിലൂടെ തന്നെ മര്‍ദിക്കാനും പൂട്ടിയിടാനും സഹോദരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമായിരുന്നു. 2017 ആഗസ്റ്റില്‍ ഇളയ സഹോദരിയാണ് എന്നെ പുറത്തു കടക്കാന്‍ സഹായിച്ചത്. തുടര്‍ന്ന് കാര്യങ്ങള്‍ പോലീസിനെ അറിയിച്ചുവെന്നും ഇരുപത്തിയാറുകാരിയായ യുവതി കോടതിയില്‍ പറഞ്ഞു. യുവതിയുടെ വാക്കുകള്‍ 15കാരിയായ സഹോദരി പ്രോസിക്യൂഷനു മുന്നില്‍ ശരിവയ്ക്കുകയും ചെയ്തു. ‘അവള്‍ എപ്പോഴും സഹായിത്തിനായി അഭ്യര്‍ഥിക്കും. പക്ഷേ, അമ്മയെ ഭയമുള്ളതിനാല്‍ ആരും സഹായിച്ചില്ല. അമ്മ രാജ്യത്തിനു പുറത്ത് പോയ സമയത്ത് ഞാന്‍ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നു’എന്ന് സഹോദരി അറിയിച്ചു.