തിരുവനന്തപുരത്തെ തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷം. ഉച്ച മുതലാണ് കടല്‍ കരയിലേക്ക് കയറി അടിച്ച് തുടങ്ങിയത്. തീരത്ത് വച്ചിരുന്ന ചില വള്ളങ്ങള്‍ കടലില്‍പെട്ടു.വലിയതുറ, അഞ്ചുതെങ്ങ്, ചിറയിന്‍കീഴ് ഭാഗത്തെ വീടുകളിലും വ്യാപകമായി വെള്ളം കയറി. വലിയതുറ ബഡ്സ് യുപി സ്കൂള്‍, വലിയതുറ ഗവണ്മെന്റ് യുപി സ്കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നിരിക്കുന്നത്. ക്യാന്പില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു. വലിയതുറ മേഖലയിലാണ് കടല്‍ക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടെ ഒന്‍പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.” മരിക്കും വരെ കിടക്കണമെന്ന് വിചാരിച്ച് പണിത വീടാണ്, കഷ്ടപ്പെട്ടുണ്ടാക്കിയതാണ്… എല്ലാവരും വന്ന് കണ്ടിട്ട് പോകുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല” കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട വലിയതുറക്കാരുടെ വിലാപമാണിത്. തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ശനിയാഴ്ചയോടെ ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവരോടു മടങ്ങിവരാന്‍ നിര്‍ദേശവും കൈമാറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തീര മേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം; 9 വീടുകള്‍ തകര്‍ന്നു
RELATED ARTICLES