സ്ഫോടനങ്ങൾക്കു വഴങ്ങാതെ ബലംപിടിച്ചുനിന്ന നാഗമ്പടം റെയിൽവേ മേൽപ്പാലം കഷ്ണങ്ങളായി മുറിച്ചുമാറ്റി. പല ഭാഗങ്ങളായി മുറിച്ചു മാറ്റുന്ന ജോലികൾ ശനിയാഴ്ച രാത്രിയോടെ പൂർത്തിയായി. ആറു പതിറ്റാണ്ട് കോട്ടയത്തെ ചലിപ്പിച്ച റെയിൽവെ മേൽപ്പാലമാണ് ഓർമകളിലേക്ക് വിടവാങ്ങിയത്. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിറുത്തിയശേഷം വൻ ക്രെയിനുകളും നൂറിലേറെ തൊഴിലാളികളും ചേർന്നാണ് മുറിച്ചുനീക്കിയത്. കാഠിന്യമേറിയ സിമന്റും കമ്പിയും ഉപയോഗിച്ചു ഇ. ശ്രീധരന്റെ ചുമതലയിൽ പണിത പാലം പൊളിച്ചുനീക്കാൻ പ്രതീക്ഷിച്ചതിലും അധ്വാനം വേണ്ടിവന്നു. ശനിയാഴ്ചപുലർച്ചെ 12.40നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചതിനു പിന്നാലെ പാലം മുറിച്ചു നീക്കുന്ന ജോലികൾക്കു തുടക്കമായി.
റെയിൽ പാത സുരക്ഷിതമായി മൂടി, വൈദ്യുതി ലൈനുകൾ അഴിച്ചു മാറ്റുന്ന ജോലികളാണ് ആദ്യം നടന്നത്. പിന്നാലെ, പാതയിൽ നിന്നു പാലത്തിനു താങ്ങു നൽകി. പാലത്തിന്റെ ബലം കുറയ്ക്കുന്നതിന്റെ ഭാഗമായി ആദ്യം ആർച്ചുകളാണു പൊളിച്ചു നീക്കിയത്. പെരുമ്പാവൂർ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് പാലം പൊളിച്ചത്. പുതിയ സാങ്കേതിക വിദ്യയായ ഡയമണ്ഡ് വയർ റോപ്പ് കട്ടിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ ബീമുകളും ആർച്ചുകളും മുറിച്ചു മാറ്റിയത്. ഡയമണ്ഡ് വാൾ സോ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്ലാബുകൾ കട്ടു ചെയ്തത്.
പാലം പൊളിക്കലുമായി ബന്ധപ്പെട്ട് കോട്ടയംവഴിയുള്ള 21 പാസഞ്ചർ ട്രെയിനുകളും അഞ്ച് എക്സ്പ്രസ് ട്രെയിനുകളും റദ്ദാക്കിയിരുന്നു. ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. കഴിഞ്ഞ മാസം പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുകളയാൻ സ്വകാര്യ ഏജൻസിക്ക് റെയിൽവേ കരാർ നൽകിയെങ്കിലും പാലം നിലംപൊത്തിയില്ല. ഇതേത്തുടർന്നാണ് പാലം മുറിച്ചു മാറ്റാൻ തീരുമാനമെടുത്തത്. 1955ൽ നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ ഇ. ശ്രീധരൻ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു. റെയിൽവെയുടെ മധുര ഡിവിഷനിൽ നിന്നുള്ള യന്ത്രങ്ങളും തൊഴിലാളികളും ചേർന്ന് 1959ലാണ് പാലത്തിന്റെ പണി പൂർത്തിയാക്കിയത്.