2002ല്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നേടിയ 8 ഗോളുകള്‍ എന്ന റെക്കോര്‍ഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോര്‍ഡാണ്. ആ 8 ഗോള്‍ മറികടക്കാനായി ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന ഹാരി കെയ്നും, നാലു ഗോള്‍ വീതമുള്ള ക്രിസ്റ്റ്യാനോയും ലുകാകുവും ഒക്കെ ഉണ്ട് എങ്കിലും അതിനായി ഏറ്റവും അടുത്ത് നിക്കുന്നത് ഓണ്‍ ഗോള്‍സാണ്. ഇന്ന് ഉറുഗ്വേയ്ക്ക് റഷ്യയുടെ ചെറിഷേഫ് സംഭാവന ചെയ്ത സെല്‍ഫ് ഗോളോടെ ഈ ലോകകപ്പില്‍ 6 സെല്‍ഫ് ഗോളുകള്‍ ആയി.കഴിഞ്ഞ 10 ലോകകപ്പില്‍ 2002ല്‍ റൊണാള്‍ഡോ നേടിയതല്ലാതെ വേറെ ആരും ആറില്‍ അധികം ഗോള്‍ നേടിയിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാമെസ് റോഡ്രിഗസിനും 6 ഗോളുകളായിരുന്നു. ആ എണ്ണത്തിലാണ് ഇപ്പോള്‍ സെല്‍ഫ് ഗോള്‍ എത്തിയിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകളുടെ റെക്കോര്‍ഡിനൊപ്പം ഇന്ന് സെല്‍ഫ് ഗോള്‍ എത്തി. 1998ലെ ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ ലോകകപ്പ് ചരിത്രത്തില്‍ പിറന്നത്. അന്ന് ആറ് ഗോളുകളായിരുന്നു ഫ്രാന്‍സില്‍ സെല്‍ഫ് ഗോളായി രേഖപ്പെടുത്തിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടം കഴിയും മുൻപ് തന്നെ ആ റെക്കോര്‍ഡില്‍ എത്തി.