Thursday, March 28, 2024
HomeKeralaവിവാദങ്ങളുടെ തീപ്പൊരിയുമായി അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്

വിവാദങ്ങളുടെ തീപ്പൊരിയുമായി അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കുമ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി നടന്‍ ബാബുരാജ് രംഗത്ത് . താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ബാബുരാജ്. അമ്മയിലെ വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒരു കൂട്ടം നടിമാര്‍ ഇറങ്ങിപ്പോയി വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തത്. അമ്മയില്‍ ജനാധിപത്യമില്ല എന്ന് ഈ നടിമാര്‍ ഒരുപോലെ ആരോപിക്കുന്നു. സ്ത്രീകളെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും പാര്‍വ്വതി അടക്കമുള്ളവര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ആരോപണം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കം നിഷേധിച്ചതാണ്. പാര്‍വ്വതിയുടെ ആരോപണത്തില്‍ സത്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അക്കൂട്ടത്തില്‍ മറ്റൊരു പുതിയ വെളിപ്പെടുത്തലാണ് നടന്‍ ബാബുരാജ് നടത്തിയിരിക്കുന്നത്. നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. മഞ്ജുവിനെ വൈസ് പ്രസിഡണ്ടാക്കാന്‍. മാത്രമല്ല നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നും ബാബുരാജ് വെളിപ്പെടുത്തി. എന്നാല്‍ മഞ്ജു വാര്യര്‍ അതിന് സമ്മതം പറഞ്ഞില്ല. നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും പൂര്‍ണ്ണമായും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ബാബുരാജ് വെളിപ്പെടുത്തി. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച്‌ ബുദ്ധിമുട്ടുള്ള പണി ആയത് കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവെന്നും ബാബുരാജ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ പലരും നേരത്തെ യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ലായിരുന്നുവെന്നും നടന്‍ ആരോപിച്ചു. ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷന്‍ വേണ്ടെന്ന് വെച്ചു. താന്‍ പകുതി ആളുകളോടും വോട്ട് ചോദിച്ച്‌ കഴിഞ്ഞ ശേഷമാണ് ഇലക്ഷന്‍ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടു. സംഘടനയില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിയ ആവേശത്തിലാണ് അമ്മയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ സംഘടനയുടെ ബൈലോ പ്രകാരം അത് തെറ്റായിരുന്നു. നേരത്തെ തിലകന്‍ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ വിശദീകരണം നല്‍കിയില്ലെങ്കിലേ പുറത്താക്കാന്‍ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മയെന്നും ബാബുരാജ് പറഞ്ഞു. മോഹന്‍ലാല്‍ പ്രസ് മീറ്റില്‍ പറഞ്ഞത് പോലെ കാലാനുസൃതമായ മാറ്റങ്ങള്‍ അമ്മയിലും ഉണ്ടാകും.ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ മതി. രാജിവെച്ച മൂന്ന് നടിമാരെ കൂടാതെ ഷമ്മി തിലകനേയും ജോയ് മാത്യുവിനേയും സംഘടന ബന്ധപ്പെടുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ എന്തെന്ന് ചോദിച്ച്‌ മനസ്സിലാക്കുമെന്നും പരിഹാരമുണ്ടാക്കുമെന്നും ബാബുരാജ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments