Thursday, March 28, 2024
HomeKeralaഇത്തവണ മാനുഷരെയെല്ലാം ഒന്നു പോലെ കാണുന്ന ഓണം

ഇത്തവണ മാനുഷരെയെല്ലാം ഒന്നു പോലെ കാണുന്ന ഓണം

മലയാളികള്‍ ഇത്തവണ മാനുഷരെയെല്ലാം ഒന്നുപോലെ കാണുന്ന ഓണം. പ്രളയക്കെടുതിയില്‍ ദുരിതങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ജനങ്ങളും സര്‍ക്കാരും സന്നദ്ധ സംഘടനകളും ഒരേ മനസ്സോടെ ആഘോഷങ്ങള്‍ മാറ്റി വെച്ച്‌ ദുരിതാശ്വാസ, പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.ക്യാമ്ബുകളിലാണ് ഇത്തവണ ഓണത്തിന് നാട്ടുകാരുടെ കൂട്ടായ്മകള്‍. ആഘോഷാരവങ്ങളില്ലെങ്കിലും ദുരിതപര്‍വത്തില്‍നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ഒത്തൊരുമയും കൈത്താങ്ങുമാണ് പലര്‍ക്കും നഷ്ടങ്ങളുടെ വേദനകള്‍ക്കിടയില്‍ ആശ്വാസമാകുന്നത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടുതലായും മറ്റിടങ്ങളില്‍ ചുരുക്കം എണ്ണവും ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെള്ളിയാഴ്ച വൈകിട്ടുവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനമാകെ 2287 ക്യാമ്ബുകളിലായി 2,18,104 കുടുംബങ്ങളിലെ 8,69,224 പേരാണ് ഉള്ളത്. ജില്ലാ ഭരണകൂടങ്ങള്‍ എല്ലാ ക്യാമ്ബുകളിലും ഓണത്തിന് പായസവും സദ്യയും അന്തേവാസികള്‍ക്ക് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ നിര്‍ദേശമനുസരിച്ച്‌ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ക്യാമ്ബ് അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ തിരുവോണനാളില്‍ സദ്യയൊരുക്കുന്നുണ്ട്. മന്ത്രി ഡോ. തോമസ് ഐസക് ആലപ്പുഴ എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂളിലെ ക്യാമ്ബിലാണ് ഓണദിനം സദ്യയുണ്ടതും ആഘോഷങ്ങളില്‍ പങ്കെടുത്തതും. ഈ ക്യാമ്ബിലുള്ളവര്‍ക്ക് ആശ്വാസവുമായി കെ.എസ്. ചിത്രയുടെ ഗാനമേളയുമുണ്ടായിരുന്നു. മന്ത്രി ജി. സുധാകരന്‍ കണിച്ചുകുളങ്ങരയിലെ ക്യാമ്ബിലാണ് സദ്യയുണ്ടത്.പത്തനംതിട്ടയിലും എല്ലാ ക്യാമ്ബുകളിലും സദ്യയൊരുക്കി നല്‍കാനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ആറന്‍മുളയിലെ പ്രധാന ക്യാമ്ബായ കിടങ്ങന്നൂര്‍ സെന്റ് മേരീസ് എം.ടി. എല്‍.പി സ്‌കൂളിലാണ് അന്തേവാസികള്‍ക്കൊപ്പം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സദ്യയുണ്ടത്. എറണാകുളം ജില്ലയിലെ ക്യാമ്ബുകളിലും സദ്യയൊരുക്കിയിരുന്നു. തിരുവനന്തപുരത്ത് വെള്ളായണി എം.എന്‍ എല്‍.പി സ്‌കൂളിലെ ക്യാമ്ബില്‍ ഒരുക്കിയ സദ്യയുണ്ണാനും ഓണം കൂട്ടായ്മയില്‍ പങ്കാളിയാകാനും മന്ത്രി കടകംപള്ളി സുരേന്ദ്രനുമെത്തിയിരുന്നു.മന്ത്രി കെ.കെ. ശൈലജ മാനന്തവാടി പിലാക്കാവ് ദുരിതാശ്വാസ ക്യാമ്ബിലാണ് സദ്യ വിളമ്ബിയും സാന്ത്വനമേകിയും അന്തേവാസികള്‍ക്കൊപ്പമുണ്ടായിരുന്നത്. മറ്റു ജില്ലകളിലുള്ള ക്യാമ്ബുകളും ഇതേ മാതൃക പിന്തുടര്‍ന്നു. ദേശീയോത്‌സവമായി ആഘോഷപൂര്‍വം കൊണ്ടാടിയിരുന്ന ഓണത്തിന് ഇത്തവണ മഴക്കെടുതിയെത്തുടര്‍ന്ന് കേരളമാകെ ഒരേമനസോടെ ആഘോഷങ്ങളില്‍നിന്ന് വിട്ടുനിന്ന് പരസ്പരം കൈത്താങ്ങാകുന്ന കാഴ്ചയാണ്. സര്‍ക്കാരും സംഘടനങ്ങളും പൊതുജനങ്ങളും ആഘോഷം വേണ്ടെന്നുവെച്ച്‌ ആ തുകയും പരിശ്രമവും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും മാറ്റിവെക്കുകയായിരുന്നു.സര്‍ക്കാര്‍ വകുപ്പുകള്‍ ഓണാവധി വേണ്ടെന്നുവെച്ച്‌ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തദ്ദേശസ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും വരെ തിരുവോണദിവസവും പ്രവര്‍ത്തനനിരതമാണ്. ക്യാമ്ബുകളില്‍ ആവശ്യമായ സേവനങ്ങളും ഏകോപനങ്ങളും എത്തിക്കാനും തിരുവോണദിവസം സദ്യ ലഭ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജീവമായി രംഗത്തുണ്ട്.രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ ശുചീകരണം, പുനരധിവാസം തുടര്‍ന്ന് പുനര്‍നിര്‍മാണം എന്ന നിലയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇതിന് വിവിധ ഏജന്‍സികളുടേയും സന്നദ്ധസംഘടനകളുടേയും സഹകരണവും ലഭ്യമാകുന്നുണ്ട്. യുവജനങ്ങളും സഹായസന്നദ്ധരായി ആഘോഷങ്ങള്‍ മാറ്റിവെച്ച്‌ തിരുവോണദിവസവും കളക്ഷന്‍ സെന്ററുകളില്‍ വോളണ്ടിയര്‍മാരായി എത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments