സർക്കാർ ഭൂമിയും കായലും കൈയേറിയ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കോണ്ഗ്രസും യുഡിഎഫും ആലപ്പുഴയിൽ സമരം നടത്തും. 29ന് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും. 30നു രാവിലെ ആലപ്പുഴയിൽ യുഡിഎഫിന്റെ സമര പ്രഖ്യാപന കണ്വൻഷൻ ചേരും. വൈകുന്നേരം കുട്ടനാട് പൂപ്പള്ളി ജംഗ്ഷനിൽ യുഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കൈയേറ്റം നടന്ന പ്രദേശം ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഇവിടെ സമരം നടത്തുന്നത്. രണ്ടാംഘട്ട സമര പരിപാടികൾ പിന്നീടു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനായി നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചു ഭൂമി കൈയേറിയെന്നു കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു കത്തു നൽകി. കായൽ കൈയേറിയെന്നു തോമസ് ചാണ്ടിതന്നെ സമ്മതിച്ച സാഹചര്യത്തിൽ കേസെടുക്കണം. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 23, 24 അനുസരിച്ചു കായൽ കൈയേറി മണ്ണിട്ടു നികത്തിയവർക്കു രണ്ടു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം. പരാതി ആർഡിഒ വഴി ബന്ധപ്പെട്ട ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു സമർപ്പിച്ചു കേസെടുക്കണം. സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ മണ്ണു മാറ്റിത്തരാമെന്ന മന്ത്രിയുടെ വാദം വിചിത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമന കേസിൽ ഇ.പി. ജയരാജനെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണ്. പോലീസ് മേധാവി വിജിലൻസ് ഡയറക്ടറായി തുടരുന്നത് അധാർമികമാണ്. ആലപ്പുഴയിലെ മാധ്യമസ്ഥാപനത്തിനു നേരേ ആക്രമണം നടന്നിട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനായിട്ടില്ല. കുണ്ടറ അലിൻഡ് സോമാനി ഗ്രൂപ്പിനു കൈമാറാനുള്ള തീരുമാനം നിക്ഷിപ്ത താത്പര്യക്കാരെ സംരക്ഷിക്കാനുള്ളതാണെന്നും ചെന്നിത്തല ആരോപിച്ചു.
ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം തോമസ് ചാണ്ടിയുടെ മന്ത്രിപദത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന സിപിഎമ്മിലെ ധാരണയെ തുടർന്നാണു മുഖ്യമന്ത്രിയുടെ മൗനമെന്നാണു സൂചന.
മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് അന്തിമ റിപ്പോർട്ടിൽ ബോധ്യമായാൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ടതില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ, നിരപരാധിയെങ്കിൽ സംരക്ഷിക്കണമെന്നും അന്തിമ റിപ്പോർട്ട് വരുന്നതു വരെ രാജി ആവശ്യപ്പെടരുതെന്നുമായിരുന്നു പാർട്ടിയുടെ പൊതുനിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റിപ്പോർട്ട് വരുന്നതു വരെ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിനു മുതിരേണ്ടതില്ലെന്ന ധാരണയിൽ എത്തിയത്.
എന്നാൽ, കളക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ തന്നെ കൈയേറ്റം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്തിമ റിപ്പോർട്ട് ലഭിക്കുന്നതു വരെ മന്ത്രി മാറിനിൽക്കുന്നതാണ് ഉചിതമെന്ന വാദവും ഉയർന്നിരുന്നു. 28, 29 തീയതികളിൽ സിപിഎം സമിതി യോഗങ്ങൾ ചേരുന്നുണ്ട്. ഇതിലും തോമസ് ചാണ്ടി വിഷയം ചർച്ചയായേക്കും.