വനിതാ ബൈക്ക് റൈഡർ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അമ്മ. ഭർത്താവ് അബ്ദുൽ നദീം കൊലപ്പെടുത്തിയതാണെന്നാണ് സനയുടെ അമ്മ ആരോപിക്കുന്നത്. ഭർത്താവും ഭർതൃമാതാവും സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. താൻ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാൽ അതിനു കാരണക്കാർ നദീമും അമ്മയുമാണെന്നു സന സുഹൃത്തുക്കൾക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശത്തിൽ ആരോപിക്കുന്നു.
ആത്മഹത്യക്കും വിഷാദത്തിനുമെതിരേ ബോധവത്കരണവുമായി ഇന്ത്യ മുഴുവൻ ബൈക്കിൽ ഒറ്റയ്ക്കു സഞ്ചരിച്ച സന ചൊവ്വാഴ്ച പുലർച്ചെ കാർ അപകടത്തിലാണ് മരിച്ചത്. ഹൈദരാബാദ് നഗരപ്രാന്തത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഔട്ടർ റിംഗ് റോഡിലായിരുന്നു അപകടം. മുപ്പതുകാരിയായ സനയും ഭ ർത്താവ് അബ്ദുൾ നദീമും സഞ്ചരിച്ചിരുന്ന കാർ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബ്ദുളായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ ആശുപത്രിയിൽ ചികിത്സയിലാണ്.
2015 നവംബറിൽ വിഷാദത്തിനും ആത്മഹത്യയ്ക്കുമെതിരെ ബോധവൽക്കരണവുമായി റോയൽ എൻഫീൽഡിൽ തനിച്ച് സന യാത്ര തിരിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇന്ത്യയൊട്ടാകെ ഈ ദൗത്യവുമായി സന 38,000 കിലോമീറ്ററാണു സഞ്ചരിച്ചത്. രണ്ടു വയസ്സുള്ള അലി മകനാണ്.