ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന ചര്‍ച്ചില്‍ സംസ്കരിച്ചു. കന്യാസ്ത്രീ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നല്‍കിയ പരാതിയില്‍ ബിഷപ്പിനെതിരായി ഫാ. കുര്യാക്കോസ് മൊഴി നല്‍കിയിരുന്നു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ സിസ്‌റ്റര്‍ അനുപമയ്‌ക്കെതിരെ പ്രതിഷേധം. ചേര്‍ത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളി പരിസരത്ത് വച്ചാണ് വിശ്വാസികളെന്ന പേരില്‍ ഒരു സംഘം അനുപമയ്‌ക്കെതിരെ പ്രതിഷേധിച്ചത്. ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് നടന്ന സരമത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ് സിസ്‌റ്റര്‍ അനുപമ.
ഫാ. കുര്യാക്കോസിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി പള്ളിമേടയിലെത്തിയ സിസ്റ്റര്‍ അനുപമയെ പുറത്താക്കി. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പൂര്‍ണ പിന്തുണയാണ് സിസ്റ്റര്‍ അനുപമ നല്‍കിയിരുന്നത്. പള്ളിമുറ്റത്ത് വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്. പള്ളിയുടെ ഗേറ്റിന് മുന്നില്‍ വച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസരിക്കാന്‍ ആവില്ലെന്ന് ഇവര്‍ നിലപാടെടുത്തതോടെ സിസ്‌റ്റര്‍ അനുപമ കണ്ണീരോടെ ഇവിടെ നിന്നും മടങ്ങി.
ഫാ. കുര്യാക്കോസ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും, കന്യാസ്ത്രീയുടെ നീതിക്ക് വേണ്ടി പ്രയത്നിച്ചിട്ടുള്ള വ്യക്തിയാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. അതേസമയം ഇടവകക്കാരില്‍ നിന്നും ഇത്തരമൊരു പ്രകോപനം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.