ഭാരത് മാതാ കി ജയ് എന്നു വിളിക്കാൻ വിസമ്മതിക്കുന്നവർ പാക്കിസ്ഥാൻകാരാണെന്ന് ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ബൈരിയയിൽനിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗാണ് ഞായറാഴ്ച വൈകിട്ട് ഒരു പൊതുയോഗത്തിൽ പങ്കെടുക്കവെ വിവാദ പ്രസ്താവന നടത്തിയത്. ഇത്തരത്തിൽ ഭാരത് മാതാ കി ജയ് എന്നു വിളിക്കാൻ വിസമ്മതിക്കുന്നവരെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നിവ പറയാൻ വിസമ്മതിക്കുന്നവർ പാക്കിസ്ഥാനികളാണ്. അവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല. മാതൃരാജ്യത്തിന് അമ്മയുടെ പദവി നൽകാത്തവരുടെ ദേശസ്നേഹം സംശയകരമാണ്. ഇത്തരത്തിൽ ഭാരത് മാതാ കി ജയ്, വന്ദേമാതരം എന്നിവ പറയാൻ വിസമ്മതിക്കുന്നവരെ രാഷ്ട്രീയത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കരുത്- സുരേന്ദ്ര സിംഗ് ആവശ്യപ്പെട്ടു. 2014ൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന പരാമർശവുമായി സുരേന്ദ്ര സിംഗ് കഴിഞ്ഞ മാസം വിവാദം സൃഷ്ടിച്ചിരുന്നു. കൂടാതെ, പോലീസിനെ കൈകാര്യം ചെയ്യാൻ ജനങ്ങളോട് എംഎൽഎ ആവശ്യപ്പെടുകയും ചെയ്തു.