വെള്ളപ്പൊക്കത്തിൽ തകർന്ന ആറന്മുള പോലീസ് സ്റ്റേഷന് ഇനി പുതിയ കെട്ടിടം. പോലീസുകാർ ഒന്നടങ്കം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്പോൾ സ്റ്റേഷനും സാമഗ്രികളും പൂർണമായി വെള്ളത്തിനടിയിലാകുകയായിരുന്നു. സ്റ്റേഷനിലെ ജീപ്പും ഒഴുകിപ്പോയി. ഇതു പിന്നീട് കണ്ടെടുത്തു.മാതൃകാ പോലീസ് സ്റ്റേഷനും പിന്നാലെ ജനമൈത്രി സ്റ്റേഷനുമൊക്കെയായി അറിയപ്പെട്ട ആറന്മുളയ്ക്കു പ്രളയം സമ്മാനിച്ചത് വൻ നഷ്ടങ്ങളാണ്. സ്റ്റേഷനിലെ മുഴുവൻ റിക്കാർഡുകളും നഷ്ടമായി. കംപ്യൂട്ടറുകളും സ്കാനിംഗ് മെഷീനും ഫോട്ടോസ്റ്റാറ്റ് മെഷീനുമെല്ലാം വെള്ളത്തിലായി. വർഷങ്ങളായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ പൂർണമായി വെള്ളമെടുത്തു. പ്രളയത്തിനു ശേഷം സ്റ്റേഷൻ കെട്ടിടം ബലക്ഷയത്തിലായി. കെട്ടിടത്തിനു വിള്ളലുണ്ടായി. ഇതോടെ സ്റ്റേഷൻ പ്രവർത്തനം ഇവിടെനിന്നു മാറ്റണമെന്ന നിർദേശമാണ് പോലീസ് വകുപ്പ് ഉയർത്തുന്നത്. ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷൻ സന്ദർശിച്ചു നൽകിയ നിർദേശപ്രകാരം പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിനു സമീപത്തായുള്ള ട്രാഫിക് പാർക്കിനോടനുബന്ധിച്ച കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. താത്കാലിക ക്രമീകരണം മാത്രമാണ് ഇവിടെയുള്ളത്. സെല്ലോ മറ്റു സൗകര്യങ്ങളോ ഇല്ല.താത്കാലിക സംവിധാനത്തിലേക്കു മാറ്റുന്നതോടെ നിലവിലുള്ള സ്റ്റേഷൻ കെട്ടിടം പൊളിച്ചു പണിയുമെന്നാണ് പറയുന്നത്.
വെള്ളപ്പൊക്കത്തിൽ തകർന്ന ആറന്മുള പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം
RELATED ARTICLES