ശീതികരിച്ച ആരാധനാലയങ്ങൾ കേരളത്തിന് ഭൂഷണമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇവിടെ എസി ആരാധനാലയങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇവിടെയുള്ള പണം നല്ല കാര്യങ്ങൾക്കല്ല ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്.
‘കേരളത്തിലെ ആരാധനാലയങ്ങളിൽ സമ്പത്തു കുന്നുകൂടുകയാണ്. കേരളത്തിന് എ.സി ആരാധനാലയങ്ങളുടെ ആവശ്യമില്ല. അനാവശ്യ ചെലവുകൾ ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ നിയന്ത്രിക്കണം. കണക്കില്ലാത്ത സമ്പത്താണ് എത്തുന്നത്. നല്ല കാര്യങ്ങൾക്കല്ല അതു മുഴുവൻ വിനിയോഗിക്കപ്പെടുന്നത്. കോടികൾ മുടക്കി ആരാധനാലയങ്ങൾ പുനരുദ്ധരിക്കേണ്ട ആവശ്യമുണ്ടോ ? ഈ സമ്പത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടേ ? ഭൂരിപക്ഷത്തിന്റേതു മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതില്‍പ്പെടും’ ആന്റണി പറഞ്ഞു.