ഹാദിയ കേസില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് എന്‍.ഐ.എയും പിതാവിന്റെ അഭിഭാഷകനും. വിവാഹ സമ്മതം സംബന്ധിച്ച ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാകില്ലെന്ന് എന്‍.ഐ.എ. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുദ്രവച്ച കവറില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് സൂചന. കേരള ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹാദിയയെ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാക്കും. താനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കോടതിയില്‍ വിളിച്ചുവരുത്തണമെന്നും ഷെഫിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ഹാദിയ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയത്. ഇന്നലെ മാധ്യമങ്ങളോടും ഹാദിയ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ആ സമ്മതം കണക്കിലെടുക്കാനാകില്ലെന്നാണ് എന്‍.ഐ.എയുടെ വാദം.
നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടാണ് എന്‍.ഐ.എ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഹാദിയയുടെയും ബന്ധുക്കളുടേയും മൊഴി ഉള്‍പ്പെടുന്നു. ഷെഫിന്‍ ജഹാന്‍, സത്യസരണി ഭാരവാഹികള്‍ എന്നിവരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. അശോകന്റെ അഭിഭാഷകന്‍ ഇക്കാര്യം വീണ്ടും ഉന്നയിച്ചേക്കും.
അതിനിടെ ഹാദിയയുടെ പിതാവുമായി അഭിഭാഷകന്‍ കൂടിക്കാഴ്ച നടത്തി. ഹാദിയയും കുടുംബവും താമസിക്കുന്ന കേരളാ ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഹാദിയക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പിതാവിന്റെ അഭിഭാഷകന്‍ പറഞ്ഞു. അശോകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പിതാവിന്റെ പ്രതികരണം. ഹാദിയ കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.