ഗുജറാത്തിലെ ടാറ്റ നാനോ പ്ലാന്റിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.നരേന്ദ്രമോദിയുട മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 33,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്‍കിയതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇതെല്ലാം ഗുജറാത്തിലെ സാധാരണക്കാരുടെ പണമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. നേരത്തെ ഈ മാസമാദ്യം ഗുജറാത്തില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴും രാഹുല്‍ മോദി ടാറ്റയ്ക്ക് നല്‍കിയ ആനുകൂല്യങ്ങളെ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 33,000 കോടി രൂപയാണ് യുപിഎ സര്‍ക്കാര്‍ ചിലവാക്കിയതെന്നും അത്ര തന്നെ പണമാണ് ഗുജറാത്തില്‍ മോദി ടാറ്റയ്ക്ക് ഇളവായി നല്‍കിയതെന്നും രാഹുല്‍ വിമര്‍ശിക്കുന്നു.
ഇത്രയും തുകയുടെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും അതിന്റെ എന്തെങ്കിലും നേട്ടം ഗുജറാത്തിലെ ജനങ്ങള്‍ക്കുണ്ടായോ, നിങ്ങള്‍ ആരെങ്കിലും നാനോ ഓടിച്ചിരുന്നോ, നിങ്ങളുടെ വീട്ടില്‍ നാനോയുണ്ടോ,നിങ്ങളുടെ മക്കള്‍ക്ക് നാനോ ഫാക്ടറിയില്‍ ജോലി കിട്ടുമോ… രാഹുല്‍ ചോദിക്കുന്നു.
ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ ടാറ്റ നാനോയുടെ വരവ് വലിയ വാര്‍ത്തയായിരുന്നുവെങ്കിലും ഇന്ത്യന്‍ കാര്‍ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുവാന്‍ നാനോയ്ക്ക് സാധിച്ചിരുന്നില്ല. ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് നാനോയുടെ നിര്‍മ്മാണം ടാറ്റ നിര്‍ത്തിയേക്കും എന്നാണ് ഒടുവില്‍ പുറത്തു വരുന്ന വാര്‍ത്ത.
ടാറ്റ നാനോ പ്ലാന്റിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി
RELATED ARTICLES