സായ്പുങ്ങിലെ കല്‍ക്കരി ഖനന യൂണിറ്റില്‍ കുടുങ്ങിയ 15 പേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വെള്ളം കയറിയ കല്‍ക്കരി ഖനിയില്‍ രണ്ടാഴ്ചയായി 15 തൊഴിലാളികള്‍ വായുവിനു വേണ്ടി ബുദ്ധിമുട്ടുകയാണ്. ആ സമയത്ത് പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ ക്യാമറകള്‍ക്കു പോസു ചെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ശേഷികൂടിയ പമ്പുകള്‍ നല്‍കാന്‍ മോദിയുടെ സര്‍ക്കാര്‍ തയാറാകുന്നില്ല. പ്രധാനമന്ത്രി ദയവുചെയ്ത് ഈ തൊഴിലാളികളെ രക്ഷിക്കൂ- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.ഒരാഴ്ചയ്ക്കു മുകളിലായി 100 കുതിരശക്തിയുള്ള പമ്പിനായി കാത്തിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. എന്നാല്‍ മേഘാലയ സര്‍ക്കാരിന്റെ കൈവശം അത്തരം പമ്പില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 25 കുതിരശക്തിയുള്ള പമ്പുകളാണ് വെള്ളം പുറത്തേക്കു കളയാന്‍ ഉപയോഗിച്ചിരുന്നത്. മരിച്ചോ ജീവിച്ചോ പോലും ഒരാളെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ആയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എസ്.കെ.ശാസ്ത്രി പറഞ്ഞു. വെള്ളത്തില്‍ 70 അടി താഴ്ചവരെ ചെന്നുവേണം തിരച്ചില്‍ നടത്താന്‍. എന്നാല്‍ ദേശീയ ദുരന്തനിവാരണ സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് 40 അടിമാത്രമേ താഴാന്‍ കഴിയുന്നുള്ളു. അതിനാല്‍ ജലം പുറത്തേക്കു കളയാതെ രക്ഷാപ്രവര്‍ത്തനം തുടരാന്‍ കഴിയുകയില്ല. അടുത്തുള്ള നദിയില്‍നിന്നും ഉപേക്ഷിക്കപ്പെട്ട ഖനിയില്‍നിന്നുമാണ് വെള്ളം ഇവിടേക്കെത്തുന്നത്.
പ്രധാനമന്ത്രി ക്യാമറകള്‍ക്കു പോസു ചെയ്യുന്നു,15 പേര്‍ മരണത്തോട് മല്ലടിക്കുന്നു; വിമർശനവുമായി രാഹുൽ
RELATED ARTICLES