Saturday, April 20, 2024
HomeNationalപാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ

പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ

പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റ് പൈലറ്റിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട പാകിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു. കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു . ബുധാനാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ ഇന്ത്യന്‍
അതിര്‍ത്തിയില്‍ നടത്തിയ വ്യോമാക്രമണം ചെറുക്കുന്നതിനിടെയാണ് ഇന്ത്യന്‍ ഫൈറ്റര്‍ ജെറ്റ് പൈലറ്റിനെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയത് . ഒരു ഇന്ത്യന്‍ പന്നിയെ പിടികൂടി എന്ന തലവാചകത്തില്‍ ഒരു സൈനികനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പാകിസ്ഥാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് ആരാജ്യം ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ചതിലുള്ള പ്രതിഷേധവും പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാതെ പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം പിടികൂടിയ ഇന്ത്യന്‍ പൈലറ്റിനോട് മാന്യമായ രീതിയിലാണ് പെരുമാറുന്നത് എന്ന് അവകാശവാദവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. പിടിക്കപ്പെട്ട പൈലറ്റ് എന്ന് കരുതപ്പെടുന്ന വ്യക്തി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന തരത്തിലുള്ള ദൃശ്യം പങ്കുവച്ചുകൊണ്ടാണ് പാകിസ്ഥാന്‍ ഈ അവകാ‍ശവാദം ഉന്നയിച്ചിരിക്കുന്നത്. അക്രമാസക്തരായ പാക് ജവാന്‍‌മാരുടെ ഇടയില്‍ നിന്നും തന്നെ ഒരു മേജര്‍ രക്ഷിച്ചു എന്നും തന്നോട് മാന്യമായ രീതിയിലാണ് പാക് സൈനിക ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എന്നും വിക്മാന്ത അഭിനന്ദന്‍ എന്ന് പേര്‍ വെളിപ്പെടുത്തിയ സൈനികന്‍ വ്യക്തമാക്കുന്നു.പാകിസ്ഥാന്‍ സൈന്യം താങ്കളോട് മാന്യമായല്ലെ പെരുമാറിയത് എന്ന ചോദ്യത്തിന് അതെ എന്നും. സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയാലും ഇക്കാര്യം താന്‍ മാറ്റിപ്പറയില്ല എന്നും ദൃശ്യങ്ങളില്‍ ഉള്ള വ്യക്തി പറയുന്നുണ്ട്. പാക് സൈനിക ഓഫീസര്‍മാരുടെ ഒരു യൂണിറ്റിലാണ് താന്‍ ഇപ്പോഴുള്ളത് എന്നു ഇദ്ദേഹം വ്യക്തമാക്കുന്നു.
ഏത് വിമാനത്തിലാണ് താങ്കള്‍ എത്തിയത്, എന്തായിരുന്നു താങ്കളുടെ ലക്ഷ്യം എന്നെല്ലാം
ദൃശ്യം പകര്‍ത്തുന്ന വ്യക്തി ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ‘ഈ ചോദ്യങ്ങള്‍ക്ക് എനിക്ക് മറുപടി പറയാനാകില്ല’ എന്നായിരുന്നു പിടിയിലായ പൈലറ്റിന്റെ മറുപടി, താന്‍ വിവാഹിതനാണെന്നും, തേക്കേ ഇന്ത്യയില്‍ നിന്നുമുള്ള ആളാണെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട്. പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. നേരത്തേ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments